Category Archives: Malayalam Poems/Songs

Malayalam Kavithakal /Songs

കാണുന്നത്!

ഇരുളും വെളിച്ചവും;
ഒന്നു തുടങ്ങു, മവിടെ, ഒന്നൊടുങ്ങും!
എങ്കിലും അവര്‍ എന്നും ചേര്‍ന്നിരുന്നു!

വെളിച്ചം ഇരുളിനോട്:
“എന്നെ നീ കാണുന്നില്ലേ?!”
ഇരുളുടന്‍ പറഞ്ഞു:
നിന്നിലെയെല്ലാം കാണുന്നു ഞാന്‍,
നിന്നെ മാത്രമായ് കാണുന്നേയില്ല!

ഇരുള്‍ തിരിച്ചു ചോദിച്ചു? :
“വെളിച്ചമേ, നിനക്കെന്നെ കാണാന്‍ പറ്റുന്നുണ്ടോ?”
വെളിച്ചം പയ്യെ പറഞ്ഞു:
“നിന്നിലെ ഒന്നും കാണുന്നേയില്ല;
നിന്നെ മാത്രം കാണുന്നു ഞാന്‍!”

ഇരുളും വെളിച്ചവും;
ഒന്നു നമ്മെ അനന്തമാക്കവേ,
ഒന്നു നമ്മെ വരകള്‍ക്കുള്ളിലും!
രണ്ടിലും ലയിക്കുക,
ജീവിതവും അതിനപ്പുറവും!

ഇരുളും വെളിച്ചവും;
അവര്‍ എന്നും ചേര്‍ന്നിരുന്നു!
മിഴി ചിമ്മും വഴികളില്‍!


English Version : https://skdwriting.wordpress.com/2023/02/21/the-seen/

Photo Courtesy: https://unsplash.com/photos/iDF0FXUxGhE?utm_source=unsplash&utm_medium=referral&utm_content=creditShareLink

പഴമയും പുതുമയും പിന്നെ തിരിച്ചറിവും! (വലിയ പേരുള്ള ചെറിയ കവിത!)

നമുക്ക് വേണം പുതുമ;
പഴയതെന്തിന് വീണ്ടും?
കാണാത്തത് കണ്ടാൽ പുതുമ;
കണ്ടതെന്തിന് വീണ്ടും?
പുതുമ കൂടിക്കൂടി, വേണം പഴമ!

ഓർമകളിൽ ഓടണം;
ഒന്ന് നിശ്വസിക്കണം;
“അന്നൊക്കെ”….!
എങ്കിലും, നമുക്ക്
വേണം പുതുമ;
പഴയതെന്തിന് വീണ്ടും?

കാണാത്തത് കണ്ടാൽ പുതുമ;
പഴയത് പുതിയവർ കണ്ടാലും പുതുമ!

പുതിയവർ പഴയ പുതുമ അറിയട്ടെ;
പഴയവർ പുതിയ പുതുമയും;
പഴമയും പുതുമയും
ഉള്ളില്‍ത്തട്ടി, ഏവരും
തിരിച്ചറിയട്ടെ; വേറിട്ടൊരറിവ്!
==ശുഭം==

skdwriting.wordpress.com


മനുഷ്യന്‍!

Image Courtesy : Photo by Robert Ruggiero on Unsplash

പട്ടിയെന്നറിയാത്ത പട്ടി;

പൂച്ചെയെന്നറിയാത്ത പൂച്ച;

എല്ലാമറിയുന്ന ഞാന്‍!

എന്നിട്ടും ഞാന്‍,

ഞാനല്ലാതെ തുടരുമ്പോള്‍;

പട്ടിയും പൂച്ചയും, ഒക്കെയും,

അവരായി തന്നെ തുടരുന്നു.

അര്‍ത്ഥമോശം വന്നോരു

വര്‍ഗനാമവും പേറി

അറിവാദ്രിമേലെ പിന്നേയും

വിഹരിക്കുമീ ഞാന്‍-മനുഷ്യന്‍!

ഒന്നും അറിയാത്ത

ഞാന്‍ ഞാനായി ജീവിക്കും –

കഥയൊടുങ്ങുമുമ്പൊരിക്കലെങ്കില്ലും!

—ശുഭം—

തെളിവറിവ്!

അറിയാത്തതറിയുന്നത് അറിവ്
അറിയേണ്ടതറിയുന്നതും അറിവ്

അറിയുന്നതറിയുന്നത് അറിവ്
അറിയില്ലെന്നറിയുന്നതും അറിവ്

അറിവാണ് അറിവെന്നും
അറിവില്ലായ്മ അറിവെന്നും
അറിവല്ല എല്ലാമെന്നും
അറിയുമ്പോൾ തെളിയും അറിവ്!

കറുപ്പിലും വെളുപ്പിലും തെളിച്ചമുണ്ടത്രെ!
അറിവെല്ലാം തെളിയട്ടെ; തെളിവറിവായിരിക്കട്ടെ!


Photo Courtesy : https://mystock.themeisle.com/author/cristi/ Free Licensed (CC0)

പേരില്ലാ കവിത!

ആദ്യമെന്നും പേരിടും,
പേരിൽ നിന്നേ തുടങ്ങൂ!
പേരിൽ ആണല്ലോ എല്ലാം!

ഒരിക്കൽ എനിക്കെഴുതണം
ഒരു പേരില്ലാ കവിത;
ഒരു പേരിൽ എന്തിരിക്കുന്നു!

പേര്, വിളിക്കുവാൻ മാത്രമെങ്കിലും,
വിളികളിൽ ഏറെ നാം നിറക്കുന്നു;
ഒടുവിൽ പേരിൽ നാമൊതുക്കുന്നു!

തമ്മിൽ നാം വിളിച്ചോതുന്നു,
എന്നെയും നിന്നെയും നിർവ്വചിക്കാൻ;
നിർവ്വചനങ്ങൾ എന്നും തീർക്കപ്പെടുന്നു!

പേരും നിർവ്വചനങ്ങളും വിളികളും,
ഒന്നും ഒതുക്കാത്ത കവിതയെ
ഞാൻ പേരില്ലാ കവിത എന്ന് പറഞ്ഞു!

പിന്നീട് പേരില്ലാ കവിതയും
അങ്ങനെ വിളിക്കപ്പെട്ടു;
വിളികളിൽ ആ കവിതയും മരിച്ചു!

ഒന്നും മിണ്ടാത്ത നോവ്.

പറയുവാൻ വയ്യാത്ത നോവാണെന്റെയുള്ളിൽ
കരയുവാൻ വയ്യാത്ത നോവാണെന്റെയുള്ളിൽ
പെയ്തൊഴിയാതെ കൂടിയിരുണ്ട,
മൗനമായ് മാനമായ് ഞാൻ!
 
വർഷങ്ങൾ വന്നുപോയെങ്കിലും
വർഷമായി ഒഴിഞ്ഞു തീരാതെ,
പകലിന്റെ നടനമായ്,
രാവിന്റെ ഒളിക്കലായ്,
അണക്കുള്ളിലായ് കെട്ടികൂടിയ
ഞെരുക്കമായ്, ഭ്രമമായ് ഞാൻ!
 
ഊതി പുകച്ചൂ ഞാൻ,
കത്തിയാളാതെ കരുതീ ഞാൻ,
ഊമയായ് എൻ നോവെന്റെ
കരിയാളിയ കരളിൽ
വിതുമ്പാതെ വെമ്പി;
കാഴ്ചകൾക്കൊന്നുമേ നില്കാതെ,
പുകപുതപ്പിൽ പകച്ചു.
 
ഒടുവിൽ നോവെന്റെ
നാടിയിടിപ്പിനൊപ്പം യാത്രയായ്;
കരയാത്ത എന്റെ നോവിനായ്
ഇന്ന് എന്തിനോ അവരൊക്കെ
കണ്ണുനീർ വാർത്തു; ഒത്തിരി!
 
ആരും കാണാതെ ഞാനും യാത്രയായ്!
 

ആകാശം.

കാണും തോറും ഏറും

കാണാദൂരത്തെ മിന്നും പൊട്ടുകൾ!

മേലെ എൻ ആകാശം;

നിൻ്റെയും;

അതേ ആകാശം;

ഒരേ ആകാശം…!


എന്നിട്ടും നമുക്ക് ആകാശങ്ങൾ  പലത്!


താഴെയാണ് ഞാൻ;

താഴെയാണ് നീ;

താഴെയാണ് നാം!

*********

പിണക്കം.

ഇണക്കത്തിൻ്റെ ഇണക്കിളി!

ഇടക്കണ്ണിൻ ഒരു നോട്ടം,

ഇത്തിരി ചിരി,

പിന്നെ വാചാലമായ ഒരു മൗനം…

ഇണക്കത്തോളം മധുരം മറ്റെവിടെ!

പിണങ്ങാത്തവർ, ഇണങ്ങാത്തവർ..!

********

കുഞ്ഞൻ, ലോകം, ഞാനും!

girlAbstract

കുഞ്ഞൻ, ലോകം, ഞാനും!
അറിയുന്നതോ തുച്ഛം,
അറിയാത്തതോ അനേകം!
എങ്കിലും അനേകം പറഞ്ഞും
തുച്ഛം ചെയ്തും
തുടരുന്നു നാം!
ലോകം വിചിത്രം!

ഉടുത്തൊരുങ്ങി നഗ്നരാ,യെങ്കിലും,
നഗ്നരായി നീങ്ങുമാ,
മാളോരെയെല്ലാം ഉടുപ്പിക്കണം!
ഞാൻ തരുന്നതേ മറയ്ക്കൂ,
ഞാൻ തരുന്നതേ ഉടുക്കേണം
ഞാൻ ഞാൻ തന്നെ!

ഉത്തരങ്ങളെല്ലാം വിരൽ തുമ്പിൽ,
പൊടുന്നനെ നൽകിടാം
ഇവിടെയും അവിടെയും എവിടെയും
ഉത്തരങ്ങൾ മാത്രം;
ഞാൻ തരുന്നതേ ശരികൾ
ഞാൻ പറഞ്ഞതേ കേൾക്കണം
ഞാൻ ഞാൻ തന്നെ!

കാണാനാകാത്ത കുഞ്ഞൻ
ആരും കാക്കാത്ത കുഞ്ഞൻ
പൊടുന്നനെ കണ്ടു നമ്മളെ!
ഓടുവാനിടമില്ലാതെ,
ഒട്ടുമേ പായാനുമാവാതെ
മാളത്തിനുള്ളിലായി മാളോരെല്ലാം!

എങ്കിലും, എങ്കിലും,
ഒരിടത്തിരുന്നു നാം ലോകം ചുറ്റും;
വിരൽ തുമ്പിൽ വിദ്വാനാകും;
ലോകരെ പഠിപ്പിക്കും;
ഞാൻ തരുന്നതേ ശരികൾ
ഞാൻ പറഞ്ഞതേ കേൾക്കണം
ഞാൻ ഞാൻ തന്നെ!

മുറ്റത്ത് കുഞ്ഞൻ കാത്തു നിൽക്കുന്നു,
കൈ കഴുകി, മുഖം മൂടി,
പാലും മുട്ടയും പച്ച ചീരയും,
പിന്നെ ഒക്കെ ഒക്കെയും കഴുകി…
അയ്യോ ചുമയ്ക്കല്ലേ, അയ്യോ തുമ്മല്ലേ
പുറത്തേക്കൊ,ട്ടുമേ ഇറങ്ങല്ലേ…
കുഞ്ഞൻ ഉമ്മറത്തെത്തി നിൽക്കുന്നു….

കുഞ്ഞൻ കാണാതെ,യുള്ളിൽ തന്നെ-
യിരിക്കാം, മടുത്തു പൊയ്ക്കോളും!
എങ്കിലും, എങ്കിലും,
പറയാതെ വയ്യ, അഭ്യസിപ്പിക്കാതെ വയ്യ;
കാണാത്ത കുഞ്ഞന്റെ കണ്ട കഥകളും,
വീരഗാഥകളും, കാണാത്ത അടവുകളും,
അറിഞ്ഞു കൊള്ളുക…!
ഞാൻ തരുന്നതേ ശരികൾ
ഞാൻ പറഞ്ഞതേ കേൾക്കണം
ഞാൻ ഞാൻ തന്നെ!

ഇപ്പോളറിഞ്ഞില്ലേ ജീവിതമെന്തെന്ന്
ഇപ്പോളറിഞ്ഞില്ലേ സത്യമെന്തെന്ന്
എല്ലാരും കേക്കട്ടെ;
എല്ലാരും അറിയട്ടെ;
ഞാൻ പറയാം, ഉറക്കെയുറക്കെ!
അനേകം പറഞ്ഞും
തുച്ഛം കേട്ടും
തുടരുക നാം!

ആരെയും അറിയാതെ
നിറങ്ങൾ കാണാതെ
ദേശമറിയാതെ
ദേഹം തേടുന്നു,
ദേഹമില്ലാത്ത, സത്വമില്ലാത്ത കുഞ്ഞൻ!
മുറ്റത്തോ, ഉമ്മറത്തോ,
കോലായിലെ കോണിലോ,
അവനുണ്ടാകും;
വിചിത്ര സത്യങ്ങൾ
വിളിച്ചു പറയാൻ!

ഞാൻ മാളോർക്ക്
ജീവിതം പഠിപ്പിക്കട്ടെ;
ലോകം സുന്ദരമാക്കട്ടെ!
കാത്തൂ മടുത്തിട്ട്,
കുഞ്ഞൻ പൊയ്ക്കോളും!

*** *** ***
കുഞ്ഞൻ പോയി കഴിഞ്ഞുള്ള ഒരു നല്ല ദിവസം!
അയ്യോ പോകുവാൻ വൈകി
അയ്യോ ചെയ്യുവാൻ വൈകി
ഓടാതെ വയ്യ, പായാതെ വയ്യ,
പൈക്കളെ വളർത്തണ്ടേ….!
കുഞ്ഞൻ, ലോകം, ഞാനും തുടരുന്നു!

 


Image : https://pixabay.com/illustrations/composing-woman-fantasy-face-2391033/ Free licensed.

ഞാനും അമ്മയും.

puthappu

വാനത്തെ വെൺപൂക്കളേ നിങ്ങൾ
വാടി മങ്ങുന്നുവോ, മായുന്നുവോ?
ദുഖത്തിൻ തൂവലായ്‌പേറുന്നു,
നിങ്ങളാ ഗഗനസൗന്ദര്യം!
ഉഗ്രനാമർക്കന്റെ തേജസ്സാലണയുന്ന
നേരത്തുമോർക്കുന്നു, നിങ്ങളെ;
നിങ്ങളിൽ ഒരുവനാം ഞാൻ!

പ്രഭാത ചാതുര്യമാസ്വദിക്കാൻ…ഹാ!
ഓടിയകലുന്നതെത്ര വേഗം!
ദിനത്തിൻ ദീനവും പേറി ഞാനലയുന്നു,
നിങ്ങളിൽ ഒരുവനെ കാണുവാനായി…!
മാനസത്തേരിൽ ഞാനൊടുന്നു വേഗത്തിൽ,
മാധുര്യമുള്ളൊരു സ്നേഹത്തിനായി…

നല്കുവാനുള്ളോർ ഓടിമറയുമ്പോൾ,
നേടുവാനുള്ളോരോ, വാടിക്കൊഴിയുന്നു …
നിങ്ങളാം വിൺകലകളിൽകാണുന്നു,
ഞാനെൻ ജീവിതാന്ത്യത്തിൻ സുസ്മിതങ്ങൾ..!
സ്വപ്നത്തിൻ ചിറകുകൾ തകർന്നൊരു,
പക്ഷിക്ക് നൽകുമോ നിങ്ങളാ സുസ്മിതങ്ങൾ..?!
അകലെയെങ്കിലും നിങ്ങളീ
അമ്മതൻ തേങ്ങൽ അറിയുന്നില്ല്ലയോ….


Written on 31/10/1992


 

 

 

തനിയേ..!

mirror-reflection

വെയിലേറ്റു ചുട്ടു പൊള്ളുന്ന,
തിളങ്ങുമാ കണ്ണാടി കഷണമാ-
നെഞ്ചിലപ്പോഴും തറഞ്ഞിരുന്നു
വ്യഥയുടെ കുത്തിക്കീറുമാ,
ചുടു നിണമർന്നാ മുകുരമാ-
മാറിലപ്പോഴും ആഴ്ന്നിരുന്നു…

നീർകണങ്ങൾ വിയർപ്പിന്നോടൊപ്പമാ,
ഹൃത്തിന്റെ കീറലിൽ
നീറലായി കോറവേ,
കണ്ടാ, തിളങ്ങുന്ന പൊള്ളുന്ന,
ചീളിന്റെ ചങ്കിലാ മുഖം..;
ഇന്നോളമറിയാതെ,
ഇന്നോളം കാണാതെ,
എന്നും ചുമന്നൊരാ മുഖം!

ആരും കാത്തിരിക്കാത്തൊരു,
പ്രളയത്തിനായ് കോപ്പുകൂട്ടി,
കരിമാനം!
ആരും കാത്തിരിക്കാത്തൊരു,
യുദ്ധത്തിനായി കച്ചകെട്ടി,
ആൾക്കൂട്ടം!

അവിടെ തനിയേ അയാൾ!


Picture : google free licensed.

കാർമുകിൽ വിരഹം തുടരുമ്പോൾ…

The below lines are written in continuation of my friend Akhila’s poem. It is a long pending agreement from me to add to her poem….Just an attempt. Not sure, how much justice to her beautiful poem. So please read her poem at  http://wordsandnotion.com/2016/09/30/കാര്‍മുകില്‍-വിരഹം/  before reading these lines….. Thank You!

Sailing

……..

കിളിപ്പാട്ട് തട്ടിയുടയുമീ വനാന്തര നിഗൂഢതയിൽ,
എന്റെ കർണ്ണങ്ങളിൽ ആരോ കാത്തിരിപ്പൂ,
ഉടയാത്ത താള വർണങ്ങൾക്കായി……!
അപ്പോഴാ മഴവില്ലിന്റെ ഓരത്ത്
കാണായി ഒരു സ്നേഹസൂര്യന്റെ
കൺചിമ്മും കിരണബിന്ദുക്കൾ…

നിന്റെ പ്രണയം പെയ്തൊഴിയാതെ
ബാക്കിയാവുന്നു…!


എങ്കിലും പാതികൂമ്പിയ മിഴികൾക്കു
വെളിച്ചത്തിന്റെ വെള്ളിവീഥിയിലും
കാണുവാനാകുന്നില്ല്ല, സത്യം…!
“നിന്‍റെ മാര്‍ഗ്ഗം പ്രണയമോ പ്രതികാരമോ,
എന്തിനെന്നെ നീ കൊല്ലാതെ കൊല്ലുന്നു”
ഇവിടെ ഈ വിരഹവേദിയിൽ
ഞാൻ ഒന്നുകൂടി കണ്ണടച്ചോട്ടെ…!

അമ്മ.

mom

പെട്ടെന്ന് എന്താണ് സംഭവിച്ചത്?
കണ്ണൂതുറന്നു ഞാൻ, തീക്ഷ്ണമാം
വെളിച്ചധൂളികൾ, കണ്ണിലൂടെ
ഉള്ളിലേക്കെല്ലാം, പൊള്ളലായ്
ഓടവേ…കരഞ്ഞുപോയ്, ഞാൻ
ഉറക്കെ ഉറക്കെ പൊട്ടിക്കരഞ്ഞു പോയ്….!
ഹോ…എന്തോ ഒരു സുഖം!
കണ്ണടച്ച് ഞാൻ, മൃദുവായ്‌
എൻ നെറ്റിയിൽ, എൻ കവിളിലും
പിന്നെയെൻ നെഞ്ചിലും, സുഖമായ്‌
ഏതോ സാന്ത്വനം തലോടവേ….
വറ്റിയൊരെൻ നാവിലേക്കിറ്റുന്നു
മാധുര്യമാർന്ന സ്നേഹാമൃതം…!
ഹോ…ജന്മസാഫല്യം ഇപ്പൊ ഇവിടെ!
കണ്ണ് തുറന്നു; കണ്ടു കാഴ്ച്ചകൾ;
അറിഞ്ഞു വേഴ്ചകൾ; ഉള്ളിൽ കാറ്റും കോളും!
ചവിട്ടിത്തെറിപ്പിച്ച വസ്തു അനങ്ങുന്നു;
അതെന്നിലേക്കു മെല്ലെയടുക്കുന്നു;
എന്റെ ചങ്ങല നോക്കാതെ,
എന്റെ ചുണ്ടിലേക്കു വീണ്ടും
ഒരിറ്റു വറ്റിന്റെ കഞ്ഞിപ്പാത്രവുമായി!
ഞാൻ വളർന്നു…വളരുന്നു…ഏറെ ഏറെ!
എന്റെ ചങ്ങലകൾക്കു കുരുക്കേറുന്നു;
എന്റെ ചങ്ങലകൾക്കു കനമേറുന്നു;
അതൊന്നും കാണാതെ പിന്നെയും;
കനിവിന്റെ വഴിചൂട്ടുമായി അവർ!
ഉറക്കം കൂടിപ്പോയോ?
ചായയുമായി അമ്മ അടുത്തിരിക്കുന്നു!
“രാത്രി കുട്ട്യേ ഒരൽപം നേരത്തെ വരരുതോ നിനക്ക്?
അമ്മക്ക് വയസ്സൊത്തിരി ആയിരിക്കുണൂട്ടോ”


pic : google free licensed

വഴികൾ

road

ഈ ഒരു വഴി, ചേരും
പലവഴികളിലേക്കായ്…
ആ പലവഴികൾ
ചേരും, ഒരു വഴിയേ…!
പല വഴിയേ, പല വഴികൾ!
ചേരുന്നത്, എല്ലാം, ഒരു വഴിയേ!
*                 *                   *                         *

നഴ്സറിയിൽ പഠിക്കുന്ന കുഞ്ഞുമോൻ, കാർ റോഡിലേക്ക് ഇറങ്ങിയപ്പോൾ മുതൽ
പറയുന്നുണ്ടായിരുന്നു : “ചേട്ടാ, ഈ വഴി എന്റെ സ്കൂളിലേക്കുള്ളതാ. എന്തിനാ ഇന്ന് നമ്മൾ സ്കൂളിൽ പോണേ? ഇന്ന് സൺ‌ഡേ ഹോളിഡേ അല്ലേ?!”
ചേട്ടൻ: “എടാ, ഈ റോഡ് നിന്റെ സ്കൂളിലേക്ക് മാത്രമല്ല പോകുന്നെ…”

വാദ-പ്രതിവാദം കുറേ നേരം തുടർന്നു! പിന്നെ എപ്പോഴോ രണ്ടുപേരും ഉറങ്ങി!

ആരോ നിയന്ത്രിക്കുന്നെന്ന തോന്നലോടെ കാർ പാഞ്ഞു!
കാർ ഓടിക്കുന്നെന്ന ഭാവത്തോടെ ഞാനും!
വഴികൾ എന്നെ അലട്ടുന്നുണ്ടായിരുന്നു.
പക്ഷെ പിന്നെ തോന്നി, കുഞ്ഞുമോനും ശരി തന്നെ…..;
കുട്ടികൾ രണ്ടുപേരും ശരിയാണ്! അവരാണ് ശരി!
പല വഴിയേ, പല വഴികൾ! ചേരുന്നത്, എല്ലാം, ഒരു വഴിയേ!


pic : Google Free Licensed

വിട്ടയയ്ക്കുക!

father-mother-son

ദൂരെയെങ്കിലും, മിന്നി മിന്നി,
വർണമായ് എന്നെ മൂടും!
ഒരുവേള പോലും കാണാതെയെങ്കിലും,
ഇളംകാറ്റായ് എന്നിലൊഴുകും..!

കൂരിരുൾ വഴികളിൽ,
ഇടവേളകൾ വഴിമാറി!
എന്നൊപ്പം മൂകമായ്,
എനിക്കായി നിൻ വിരലുകൾ
തലച്ചോറിലെ നോവുകൾ
തൊടും, തലോടും, പിന്നെ നിശ്വസിക്കും!
ശ്വാസകോശത്തിലെ പുക
ഊതിയകറ്റും, പിന്നെ വിതുമ്പും!
കരളിലെ കടുത്ത പൊങ്ങുകൾ
പതുക്കെ നുള്ളും!
ഹൃത്തിലെ ധമനികളിൽ
ചുംബിക്കും, പിന്നെ ദൂരേക്ക് നോക്കും;
അവിടെ അപ്പോഴും അച്ഛനുണ്ടാവും!

മകനേ, വെളിച്ചമുള്ള വീഥികൾ
ഇനിയും തീരാതെ കിടക്കുന്നു…
പുകയില്ലാ വായുവിൻ ആശ്വാസം
മരിക്കാതെ ഇപ്പോഴു-
മെങ്കിലും, ശ്വാസകോശം പുകയുന്നു!
തെളിഞ്ഞ നീരുറവകൾ
വറ്റാതെയെങ്കിലും, നീ,
ചവർപ്പിന്റെ തേരിലായ്!

മകനേ,ഇപ്പോഴും മൂകമായ്,
വിതുമ്പുവാൻ, നിശ്വസിക്കാൻ,
പിന്നെ ദൂരെ അച്ഛനെ നോക്കുവാൻ,
അമ്മതൻ നൊമ്പരരേണുക്കൾ….!

ഇനിയെങ്കിലും നീ, ഈ
തപ്തജന്മങ്ങളെ വിട്ടയയ്ക്കുക!
ഒരുനാൾ ഞങ്ങൾ നിൻ,
തിരിതെളിയും വെളിച്ചത്തിലലിയട്ടെ;
ദീപ്തമാകട്ടെയീ ആത്മാക്കൾ!


pic: Google Free Licensed.

വെള്ളപ്പൊക്കം.

flood01
തുള്ളി പെയ്തതില്ല;
നീരോ ചാറിയില്ല!
എന്നിട്ടും…
വാക്കുകൾ കൊന്നു നീ,
പാഞ്ഞടുത്തു;
കര തിന്നും,
കരൾ നീറ്റിയും നീ….!

ശരി…
കണ്ണടക്കുന്നു ഞാൻ,
കൂടെ വരാം!
നാണുവിൻ പാടവും,
ചിരുതതൻ പൈയ്യും
കാണാതെ പോയിടാം!

നാടിനെ കൊന്നും
നാവടക്കിയും നീ,
ഇളകിയോടുന്നു!

തുള്ളി പെയ്തതില്ല…
നീരോ ചാറിയില്ല;
എന്നിട്ടും..
ഇന്ന്….
ഇവിടെ…
വെള്ളപ്പൊക്കം!


pic: Google Free Licensed.

ഗംഗാതീർത്ഥം!

appooppanthadi

ഒരോണം! മുത്തച്ഛൻ; ഗംഗാതീർത്ഥം; കൊച്ചുമക്കൾ; ഊഞ്ഞാൽ; വെള്ളച്ചി; ഓർമ്മകൾ; ഒടുവിൽ മുത്തശ്ശിക്കൊപ്പം ഒരു യാത്ര…..!; ഒരു കഥ! അത് കവിതയായി!

കുഞ്ഞേ കളിക്കുവാനുള്ളതല്ല,
കുഞ്ഞിന് നല്കുവാനുള്ളതല്ല,
അങ്ങാ വടക്കുള്ള ഗംഗയാറിൻ
പുണ്യതീർത്ഥമാണറിഞ്ഞുകൊൾക!

മൺപാത്രമല്ലോ കരുതിടേണം
തട്ടി നീ താഴേക്കു വീഴ്‌ത്തിടല്ലേ…
അറിയില്ല നിനക്കാ പുണ്യശക്തി
അറിയില്ല നിന്നുടെ തലമുറക്കും!

പാപത്തിനൊക്കെ പരിഹാരമായ്
ഒരു ശുദ്ധസ്നാനം കൈക്കൊൾക വേണം
നിൻ പിതാവെൻ പുത്രൻ ഗോപാലനും
ആ ജല ജാലമറികയില്ല!

അന്നെന്റെ ചങ്ങാതി സൈനികനാം
കേണൽ മേനോൻ വന്നു തന്നതാണ്‌,
ഈ മൺകുട നീരുകൊണ്ടെൻ
ദാഹം ശമിക്കണം പോകും മുമ്പ്!

അപ്പൂപ്പനെന്തിനാ യാത്ര ചൊല്ല്യേ ?
അപ്പൂപ്പനെങ്ങടാ യാത്ര പോണേ…
അപ്പൂപ്പനെന്തിനാണാറ്റുവെള്ളം ??
നൽകിടാം രുചിയായ് കുടിച്ചീടുവാൻ
നന്ദിനി പശുവിൻ പാല് ഞങ്ങൾ.”

മക്കളേ നിങ്ങടെ സ്നേഹമൊക്കെ,
നൽകുമീ വയസ്സന് സാന്ത്വനങ്ങൾ…
എങ്കിലും അറിയുക,
അങ്ങാ വടക്കുള്ള ഗംഗയാറിൻ
പുണ്യതീർത്ഥമാണറിഞ്ഞുകൊൾക!

മുത്തച്ഛാ കണ്ടുവോയീ കുഞ്ഞിനെ,
അവളീ അമ്മുവിൻ കുഞ്ഞുപൂച്ച!
ചൊല്ലുമോ നല്ലോരു പേരീ-
ങ്യാവൂ കരയുന്ന വെള്ളച്ചിക്ക്…?”

അമ്മൂന്ന് തന്നെയങ്ങിട്ടുകൊൾക,
കീറലിൽ നീയുമേ തോറ്റുപോകും!
എങ്കിലും മക്കളേ….,
മക്കളേ നിങ്ങളാ വെള്ളച്ചിയെ,
തീർത്ഥക്കുടത്തിൽ നിന്നകറ്റിടേണം…”

അപ്പൂപ്പൻ പിന്നെയും പരിഭ്രാന്തനായ്,
ഗംഗാപുണ്യങ്ങൾ പിറുപിറുത്തു!
മക്കളാ മുറ്റത്തെ ഊഞ്ഞാലിലായ്
ഊണു കഴിഞ്ഞുള്ള വ്യായാമമായ്….!

അപ്പൂപ്പൻ പിന്നെയാ കാറ്റിനൊപ്പം,
അപ്പൂപ്പൻതാടിയായ് ഓർമ്മതേടി…
മൂവാണ്ടൻ മാവിൻ കൊമ്പിലുള്ള
ഊഞ്ഞാൽ കേളികൾ ഓടിവന്നു!
കൈകൊട്ടിപ്പാടിയും ആട്ടവുമായ്
പൂക്കളം തീർത്തതും മറക്കുവാനോ…?
പാടവരമ്പത്തെ ശൃംഗാരവും
പൂക്കുന്നു പുഞ്ചിരി കുളിരോർമകൾ…
കാർത്തൂ നീയങ്ങു പോയെന്നാലും
നീയെന്റെ ഓർമയിൽ ദീപനാളം!

യാത്രക്കിനിയെത്ര കുഞ്ഞുനേരം,
ഗംഗതൻ തീർത്ഥം നുണഞ്ഞിടേണം
അന്നെന്റെ ചങ്ങാതി സൈനികനാം
കേണൽ മേനോൻ വന്നു തന്നതാണ്‌….!!

മക്കളേ മറക്കണ്ട ഇലയിടുവാൻ
മക്കളേ മറക്കണ്ട മുത്തശ്ശിയെ
അണയാത്ത വിളക്കിന്റെ ദീപമായി,
സദ്യക്കിരിക്കുന്നു എന്റെ കാർത്തു!
ഒന്നിച്ചു ചേർന്നൊരു സദ്യയുണ്ണാൻ
അവളെന്നെ മാടി വിളിച്ചിടുന്നു…!

ദാഹം ശമിക്കുവാൻ കുടിച്ചിടേണം
ഗംഗതൻ മാറിലെ തീർത്ഥജലം…
കൈയേന്തി മൺകുടം പരതിയെന്നാൽ,
അമ്മുവിൻ വെള്ളച്ചി മുമ്പേയെത്തി;
മൺകുടമുടയുന്ന നാദത്തിനായ്
നിൽക്കുവാൻ, പരിഭവമോതുവാനോ,
വയസ്സനു നേരമൊട്ടുമില്ലാ!

കാർത്തുവിനൊപ്പമാ സദ്യയുണ്ണാൻ
അമ്പാട്ടെയപ്പൂപ്പൻ യാത്രയായ്…
മക്കളാ മുറ്റത്തെ ഊഞ്ഞാലിലായ്
വ്യായാമകേളികൾ തുടർന്നിരുന്നു….!


pic : google free licensed

വർഷങ്ങൾക്കു മുമ്പെഴുതിയ കവിതയാണ്…വീണ്ടും വായിച്ചു; അല്പം വെട്ടിയെഴുതി…അങ്ങനെ വീണ്ടുമെഴുതി!!

 

 

സൗഭാഗ്യം!

തെളിയാത്ത വാക്കുകൾ,
തെളിയാത്ത ചിത്രങ്ങൾ…
എന്തെന്നും ഏതെന്നും ചോദിച്ചതില്ല നീ!
പിന്നെയും വരകളും കുറികളും,
എന്തെന്നും ഏതെന്നും പറഞ്ഞതില്ല ഞാൻ!

മൗനമാം താളങ്ങൾ,
മൗനമാം രാഗങ്ങൾ…
എന്തെന്നും ഏതെന്നും ചോദിച്ചതില്ല നീ!
പിന്നെയും ശ്രുതിലയങ്ങൾ,
എന്തെന്നും ഏതെന്നും പാടിയതില്ല ഞാൻ!

എന്റെ വാക്കുകൾ, വരകളും,
എന്റെ താളം, രാഗവും,
അറിയുവാൻ നീ മാത്രം!

നിൻ മൃദുകരങ്ങളിൽ
എൻ വിരൽത്തുമ്പുകൾ
എന്തോ തെളിയാതെ കുറിക്കുമ്പോൾ…
കുളിരുള്ളൊരീ രാവിൽ,
അഴകാർന്നോരീ നിലാവിൽ,
തെളിഞ്ഞു നിറഭേദങ്ങളിലൊന്നു മാത്രം….
“നീ എന്റെ സൗഭാഗ്യം….!!”


Pic: Taken during Karthika(festival of lights) at home. Canon EOS 600D,75-300mm