Category Archives: Malayalam Stories

Malayalam Kadhakal

കാലത്തിനൊപ്പം!

കാലത്തോട് ഞാൻ ചോദിച്ചു:

“ഒന്ന് നിൽകാമോ? ഇന്നലെ വരെ ഒന്ന് പോകാൻ…”

മറുപടി ഉടൻ വന്നു:

“പറ്റില്ല!”

പിന്നെ കാലം ഒന്ന് ചിരിച്ചു. എന്നിട്ട് മെല്ലെ എന്നോട് ചോദിച്ചു:

“ഞാൻ വന്നാലും, നിങ്ങൾക്  രണ്ടുപേർക്കും പോകാൻ കഴിയുമോ?!”

ഞാൻ നിശ്ശബ്ദനായി.

ഫോൺ എടുത്ത് അവളെ വിളിച്ചു:

“പോട്ടെ, ക്ഷമിക്ക്.  പെട്ടെന്ന്.., അറിയാതെ.., അത്.., അത് പോട്ടെ.. ഞാൻ അങ്ങോട്ട് വരട്ടെ?! നമുക്ക് ഒന്ന് ബീച്ചിൽ പോയാലോ..”

അവളുടെ മറുപടി ആ നിശ്വാസത്തിൽ ഞാൻ അറിഞ്ഞു!

ഞാൻ കാലത്തോട് പറഞ്ഞു:

“കൂടെ ഞാനും, അല്ല ഞങ്ങളും ഉണ്ട്. നമുക്ക് മുന്നോട്ട് തന്നെ പോകാം..!”

ബീച്ചിൽ നല്ല തിരക്ക്.

തിരകൾ ശാന്തമായിരിക്കുന്നു.

“നിന്‍റെ കവിളും ദൂരെ അസ്തമയ സൂര്യനും..”

“അയ്യേ പൈങ്കിളി, പൈങ്കിളി!” അവള്‍ എന്‍റെ കയ്യില്‍ നുള്ളി!

പൈങ്കിളി മുഴുവനാക്കാതെ ഞാന്‍ നിർത്തി!!

അവളുടെ കയ്യിൽ തൊട്ടു കിടക്കുമ്പോൾ, ശരിക്കും ഒരു സുഖമാണ്! വല്ലാത്ത ഒരു ധൈര്യവും!

കാലം എന്നോട് വീണ്ടും പറഞ്ഞു:

“നിനക്ക് അല്ല, നിങ്ങൾക് പിന്നോട്ട് പോകാൻ കഴിയില്ല. മുന്നോട്ടു മാത്രം. അതുകൊണ്ട് നീ എഴുന്നേൽക്കൂ..”

ഞാൻ കണ്ണുകൾ തുറന്നു.

ബീച്ചിൽ തിരക്ക് കൂടിയിരിക്കുന്നു: ഇത്ര രാത്രിയിലും!!

തിരക്കിലൂടെ അയാൾ തനിയേ നടന്നു..;  കാലത്തിനൊപ്പം പോകാൻ!


Photo by Patrick Fore on Unsplash

വലിയവരും ചെറിയവരും! (കുഞ്ഞുകഥ)

“എടീ, ഏട്ടന് കൊടുത്തിട്ടു വേണം നീ എടുക്കാൻ!”

അവളുടെ ഉച്ചത്തിലുള്ള ശബ്ദം കേട്ടാണ് ഞാന്‍ ഉണർന്നത്!

അവൾ അവിടെ നിര്‍ത്തിയില്ല!

Read More at : https://www.facebook.com/groups/nallezhuth/permalink/5792747157474390/


ചിരി!

മുന്നിൽ ഇരുന്ന ആൾ കഴിച്ചു കഴിഞ്ഞു പോയി. പ്ലേറ്റിൽ ഒരു മുഴുവൻ വടയും ഒരു മുറിയും ബാക്കി! ചുറ്റും നോക്കി. ഇല്ല, ആരും ശ്രദ്ധിക്കുന്നില്ല. മെല്ലെ പ്ലേറ്റ് എൻ്റെ അടുത്തേക്ക് നീക്കി. ഒന്നും അറിയാത്ത പോലെ വട കഴിച്ചു. മെല്ലെ പ്ലേറ്റ് മുന്നിലേക്ക് നീക്കി വച്ചു.

മെല്ലെ എണീറ്റ് കൈ കഴുകി തിരിച്ചു വന്നപ്പോൾ, വെയിറ്റർ വച്ചു പോയ ബിൽ നോക്കി ഞാൻ ഞെട്ടി. രണ്ടു വടയുടെ ബിൽ!

ഒന്നുമില്ലാത്ത കീശയിൽ എന്തോ ഉണ്ടാകും എന്നപോലെ ഞാൻ പരതി; വെറുതെ കുപ്പായത്തിൻ്റെ അവിടെയും ഇവിടെയുമൊക്കെ പിന്നെയും തപ്പി നോക്കി!

എണീറ്റ് ഒടിയാലോ! ഞാൻ ചുറ്റും നോക്കി. വെയിറ്റർ എന്നെ തന്നെ തുറിച്ചു നോക്കി നിൽക്കുന്നു. രക്ഷയില്ല! കാലു പിടിച്ചാലോ….

അതാ, വെയിറ്റർ എൻ്റെ അടുത്തേക്ക് വരുന്നു. തല കുനിച്ച് ഞാൻ ഇരുന്നു. അയാൾ പോയി കഴിഞ്ഞു പതുക്കെ തല ഉയർത്താതെ ഞാൻ നോക്കി.

അയാൾ പ്ലേറ്റ് എടുത്തുകൊണ്ട് പോയിരിക്കുന്നു. എവിടെ ആ ബിൽ? അതും ഇല്ല.

ഞാൻ തല ഉയർത്തി ചുറ്റും നോക്കി. വെയിറ്റർ അപ്പോഴും എന്നെ തന്നെ നോക്കുന്നു; ഒരു ചെറിയ ചിരിയോടെ എന്നോട്  പൊയ്ക്കോ എന്ന് പറയുന്നു!

ചിരിക്കാൻ ശ്രമിച്ചു പരാജയപ്പെട്ട് , ഞാൻ എണീറ്റ് പുറത്തേക്ക് നടന്നു; അടുത്ത ചിരിയുടെ വഴിയും തേടി!


Photo by Nick Fewings on Unsplash

കറുപ്പും വെളുപ്പും (zeptory)

കറുത്ത ചെക്കനും പെണ്ണും.

ശരിക്കും കറുത്തിട്ടാണ് നിറം!
അവർ സ്നേഹിക്കുന്നവർ.

കണ്ണിൽ കണ്ണിൽ നോക്കി, അവർ ചിരിച്ചു; വെളുത്ത ചിരി!


zeptory: A new word created for a very very small story, but sows a thought-provoking seed!

Zepto =10−21

There are other zeptories from pebbles here

പ്രസംഗം.

പ്രസംഗത്തിൻ്റെ ചൂടിൽ അയാൾ അറിയാതെ കയ്യടിച്ചു പോയി. തൊട്ടടുത്ത് ഒരു ഭാവഭേദവും കൂടാതെ ഇരുന്ന വൃദ്ധനെ കണ്ടപ്പോൾ അത്ഭുതം തോന്നി.

“എന്താ ഇത്രേം സാമൂഹിക പ്രാധാന്യവും ആവേശം ഉണ്ടാക്കുന്നതും ആയ പ്രസംഗം കേട്ടിട്ട് ഒന്നും തോന്നുന്നില്ലേ…?”


“ഉണ്ട്, തോന്നുന്നുണ്ട്!”


“പിന്നെന്താ ഒരു ഭാവഭേദവും ഇല്ലാതെ ഇരുന്നത്?”


“ആലോചിച്ചു ഇരുന്നു പോയതാ…!”


“എന്ത്?”


“പറഞ്ഞു പറഞ്ഞു തേഞ്ഞ വാക്കുകൾ ഇപ്പോഴും ആവേശം ഉണ്ടാക്കുന്നുണ്ടല്ലോ എന്ന സത്യം കാണുമ്പോൾ…., നമ്മളൊക്കെ എങ്ങോട്ടാ ഇനി പോകുന്നത് എന്ന് ആലോചിച്ചിരുന്നു പോയതാ മോനെ…..”


ചുറ്റും ആർപ്പുവിളികളും കയ്യടികളും ഉയർന്നു. അടുത്ത ആവേശം ഉണർന്നു!


അയാൾ ആലോചനയിൽ ആയിരുന്നു!

**********

തുട്ടുകൾ.

പണ്ട് എപ്പോഴോ എഴുതിയതാണ്. അതുകൊണ്ടെന്താ, തുട്ടുകൾ അന്നും ഇന്നും വിലയേറിയത് തന്നെ!


***

അവൻ എൻ്റെ അടുത്തേക്ക് വരുമോ? അയാൾ  പോക്കറ്റിൽ ആഴത്തിൽ പരതി. ബസിനു കൊടുക്കാൻ ഉള്ളതെ കാണൂ. അവൻ അപ്പോഴും  ആൾക്കാരുടെ ഇടയിലൂടെ കുഞ്ഞു ചക്രങ്ങൾ മുരണ്ടു കറങ്ങുന്ന പലകയിൽ ഇഴഞ്ഞു നീങ്ങി, ഒരാളിൽ നിന്നും മറ്റൊരാളിലേക്ക്!  എൻ്റെ അടുത്തേക്ക് തന്നെ വരും!അയാൾക്ക് അങ്കലാപ്പ് കൂടി.

വിരലുകൾ തട്ടിക്കളിച്ച തുട്ടുകളിൽ ചെറുതൊന്നെടുത്തു; തയ്യാറെടുത്തു..!അവൻ്റെ വരവിനായി കാത്തു!ബസ്സ് കാത്ത് ആൾക്കാർ ഏറെ, കൂടെ അവൻ്റെ ചക്രപലകയും!പലകയോട് പിടിപ്പിച്ചിട്ടുള്ള ആ പൊട്ടിയ പ്ലാസ്റ്റിക് മഗ്ഗിൽ ആണ് അവൻ്റെ ഇന്നത്തെ സമ്പാദ്യം!!


തിരക്കിൽ എന്നെ വിട്ടു പോയോ…അയാൾക്ക് ഒരാശ്വാസം തോന്നി…!
കൈവെള്ളയിലും തുട്ടിലും വിയർപ്പ് പടർന്നു തുടങ്ങി.അവൻ എവിടെ പോയി.
അവൻ്റെ രാത്രികൾ… , അവൻ്റെ അമ്മ…, അവൻ്റെ ദിനങ്ങൾ…, വെറുതെ അതൊക്കെ മനസ്സിലേക്ക്…


അമ്മ? ഓ,  അമ്മക്കുള്ള കാശ് അയച്ചില്ല! മറന്നതല്ല!!!


ആലോചനകൾ കൂടിപ്പോയി?ബസ്സ് വന്നിട്ട്, അതാ വിട്ടു കഴിഞ്ഞു! അവനും അതിൽ!
കൈയിലെ തുട്ട് എറിഞ്ഞാലോ…വിട്ടു പോകാതെ അത് വിയർപ്പിൽ അലിഞ്ഞു കയ്യിൽ തന്നെ ഇരുന്നു….


അടുത്ത ബസ്സ് വരുന്നതും കാത്തു അയാൾ നിന്നു; ഇപ്പൊ വന്ന കുറേ പേരും…!


***

കഥ അങ്ങനെ കാത്തുനിൽപിൽ എഴുതി നിർത്തി.

മുരണ്ടു കറങ്ങുന്ന ചക്രങ്ങളും , വിയർപ്പ് നിറഞ്ഞ ഒരു തുട്ടും എന്നെ അപ്പോഴും അലട്ടികൊണ്ടിരുന്നൂ; മനസ്സ്, പോയ ആ ബസ്സിലും, കാത്തുനിൽപ്പിൻ്റെ ആ ബസ്റ്റോപ്പിലും!


വിയർപ്പ് പുരണ്ട പേന ഞാൻ താഴെ വെച്ചു……..

======

അന്വേഷണം.

അന്യോന്യം അറിഞ്ഞു, അന്യോന്യം പിരിഞ്ഞു. അവളുടെ ചിരിയോട് അവൻ്റെ മൗനം ചോദിച്ചു “നീ എന്നെ അറിഞ്ഞു അല്ലേ?”


അപ്പോഴും  മായാത്ത ആ ചിരിയോട്, അവൻ്റെ മൗനം പറഞ്ഞു

” നിൻ്റെ അന്വേഷണം ഇന്ന് തീരുന്നു.”


വഴികൾ രണ്ടെന്ന ഭാവത്തിൽ ചിരിയും മൗനവും പിരിയുമ്പോൾ,
“ആയിരം കുറ്റവാളികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടാൻ പാടില്ല.”  കോടതി വരാന്തയിൽ  കേട്ട  ആ വാചകം അയാളുടെ മൗനത്തോട് ചോദിച്ചു.

“എവിടേ തെളിവുകൾ?”


അയാളുടെ മൗനം പറഞ്ഞു
“എൻ്റെ അന്വേഷണം ഇവിടെ തുടങ്ങുന്നു!”


**********

മുന്നേ പോയ ചങ്ങാതി.

അവനു എന്നെയോ, എന്നെ അവനോ അറിയാൻ ആവുന്നതിനും മുമ്പേ, അവൻ മുന്നേ നടന്നു!

ഒരിക്കൽ കൂടി അവനൊപ്പം ചതുരംഗം കളിച്ചു തോൽക്കാൻ മോഹമുണ്ടെങ്കിലും, സത്യം തിരിച്ചറിഞ്ഞു ഞാൻ പിമ്പേ യാത്ര തുടരുന്നു.

തർക്കങ്ങളും വിയോജിപ്പുകളും ആവണം അവനോടു അടുക്കാൻ കാരണമായതെങ്കിലും, പലപ്പോഴും ഞാൻ അകലെയാണെന്നു ഞാൻ തിരിച്ചറിഞ്ഞു; അവന്റെ ചിന്തകളും വ്യാപാരങ്ങളും മറ്റേതോ തലത്തിലായിരുന്നു!

ശരികളുടെയും തെറ്റുകളുടെയും ഇടയിലൂടെ അവൻ സഞ്ചരിക്കാൻ തുടങ്ങിയതെപ്പോഴാണ്? അതോ അതെല്ലാം, കാഴ്ചക്കാരുടെ കാഴ്ചമങ്ങലിന്റെ പരിണാമമോ? എങ്കിലും അവന്റെ കാഴ്ചകളിൽ ഒരു നനുത്ത സ്നേഹത്തിന്റെ തിളക്കം എപ്പോഴും ഞാൻ കണ്ടിരുന്നു!

അവന്റെ പാതകളിൽ പലപ്പോഴും എന്റെ വിചാരവീചികൾക്കു സ്ഥാനമുണ്ടായിരുന്നില്ല! ഒടുവിൽ അവൻ മുന്നേ നടന്നു പോയപ്പോഴും, ഞാൻ ഒരു നോക്കുകുത്തിയായി ആ ആശുപത്രി മുറ്റത്തു അവനെ നോക്കി നിന്നു; ഉടയാത്ത ആ കറുത്ത ഹെൽമറ്റിന്റെ അടർന്ന വാതിലിലൂടെ..!

“പപ്പാ, ഞങ്ങടെ ന്യൂ ഇയർ ഡെക്കറേഷൻസ് റെഡി! ഇതെന്താ ഇത്ര എഴുതാൻ? വാ, വന്നു നോക്കിയേ..”

എന്റെ വഴികൾ തുടരുന്നു! അവന്റെ വഴികളിലെ കാഴ്ചകളിലേക്ക് അറിഞ്ഞും അറിയാതെയും നോട്ടങ്ങളെറിഞ്ഞു ഞാൻ തുടരുന്നു…


pic : pixbay free to use. (https://pixabay.com/photos/light-darkness-forest-man-trees-3151723/)

കാറും സൈക്കിളും!

“അച്ഛനെ പഠിപ്പിച്ച സാറാ…”
രാജീവിന് വർഷങ്ങൾക്കു ശേഷം സാറിനെ കണ്ട സന്തോഷം കുറെ ഏറെ ആയിരുന്നു.

കുട്ടൻ അപ്പോഴും മിണ്ടാതെ എന്തോ ആലോചിക്കുന്നത് കണ്ട് അയാൾ ചോദിച്ചു
“എന്താ മോനെ, എന്താ ഒരു ആലോചന?”

“അച്ഛനെ പഠിപ്പിച്ച സാറിന് അച്ഛനെക്കാളും അറിവ് ഉണ്ട് അല്ലെ അച്ഛാ?”
“പിന്നെ തീർച്ച. ആ സാറു ഒത്തിരി അറിവും സ്നേഹവും ഉള്ള ആളാണ്.”
“പിന്നെന്താ കാർ ഇല്ലാത്തതു?”
“എന്ത്?” രാജീവിന് ഒന്നും മനസ്സിലായില്ല!

“നമുക്ക് വല്യ കാർ ഉണ്ട്. വല്യ അറിവുള്ള ആ സാറിനു എന്താ സൈക്കിൾ മാത്രം?”
കുട്ടന്റെ കുഞ്ഞു കണ്ണുകളിൽ വല്ലാത്ത ഒരു ആശ്ചര്യം!
“അത്…?”
രാജീവ് കാർ ഒരു നിമിഷം നിർത്തി; പിന്നെ കാർ സ്റ്റാർട്ട് ചെയ്തു.

“നീ ആ പാടം കണ്ടോ, അവിടെയാണ് അച്ഛൻ കളിച്ചു നടന്നിട്ടുള്ളത്…..”
കുട്ടൻ മറ്റു കാഴ്ചകളിലേക്ക് യാത്ര തുടർന്നു!

അയാളുടെ മനസ്സിൽ ഗോപി മാഷിന്റെ തുരുമ്പിച്ച സൈക്കിൾ അപ്പോഴും ബെല്ലടിച്ചു കൊണ്ടിരുന്നു!


ഉത്തരങ്ങളുടെ ചോദ്യങ്ങൾ..!

രാത്രിയോട് അയാൾ ചോദിച്ചു – എന്നെ എന്തിനാണ് നീ ഒറ്റയ്ക്ക് ആക്കിയത്?
രാത്രി ഒന്നും മിണ്ടിയില്ല!
അയാൾ വീണ്ടും ചോദിച്ചു – ഇരുട്ടിനെ എനിക്കിഷ്ടമാണ്. എന്നാലും ഏകാന്തത അത് എനിക്ക് സഹിക്കാൻ കഴിയില്ല. എന്നിട്ടും എന്തിനാണ് എന്നെ നീ ഒറ്റയ്ക്ക് ആക്കിയത്?
രാത്രി നിശ്ശബ്ദതത തുടർന്നു; അയാൾ ഇരുട്ടിൽ ഏകാന്തതയും!

അയാൾ അയാളോട് തന്നെ ചോദിച്ചു – ഞാൻ എങ്ങനെ ഒറ്റയ്ക്ക് ആയിപ്പോയി?
അയാൾ ഒന്നും മിണ്ടിയില്ല!
അയാൾ പിന്നെയും ചോദിച്ചു – ഏകാന്തത ഇഷ്ടമല്ലെങ്കിലും , എങ്ങിനെ ഞാൻ?
അയാൾ ഇരുട്ടിൽ ഏകാന്തത തുടർന്നു!

ഉത്തരങ്ങൾ പിന്നേം കുറെ ചോദ്യങ്ങൾ ചോദിച്ചു!
സഹികെട്ട് ഒടുവിൽ അയാൾ പറഞ്ഞു;
“ഞാൻ ഇങ്ങനെ ആണ്!”
ഉത്തരങ്ങൾ നിശബ്ദരായി…
ചോദ്യങ്ങളോരോന്നും ഒറ്റയ്ക്കായി!

—————————-

പ്രണയവിചാരങ്ങൾ.

കാറ്റിന്റെ നിറമെന്താ…?
അതോ നിറമില്ലേ?
വെളുപ്പ് മറഞ്ഞാണോ കറുപ്പ് ഉണ്ടാവുന്നത്?
അതോ കറുപ്പ് മറഞ്ഞ് വെളുപ്പോ?
അന്തിച്ചുവപ്പ്‌ സന്തോഷം ആണോ? അതോ സങ്കടമോ?

അതോ അതൊക്കെ നമ്മുടെ വിചാരങ്ങളിൽ മാത്രമോ..; ഒക്കെ ഒക്കെ?!

മഴയുടെ മണമെന്താ ?
അത് മണ്ണിന്റെ മണം തന്നെ അല്ലേ?

അതോ മഴയുടെ മണം, അത് മനസിന്റെ വഴികളിൽ ഒഴുകുമ്പോൾ, ഓരോ വഴികളിലും നമ്മുടെ വിചാരങ്ങൾ ചാലിക്കുന്ന ഗന്ധക്കൂട്ടുകളുടേതു മാത്രമോ?

നക്ഷത്രങ്ങൾക്ക് കണ്ണുകൾ ഉണ്ടോ?;
രാത്രികളിൽ മാത്രം പ്രകാശിക്കുന്ന കണ്ണുകൾ …?

അതോ, ആ തിളക്കങ്ങൾ നമ്മുടെ വിചാരങ്ങളിൽ നിന്നും, നമ്മുടെ കണ്ണുകളിലൂടെ പ്രകാശ വേഗത്തിൽ അവിടേക്കു എത്തുന്നതോ?

ശരിക്കും, തിരയും തീരവും തമ്മിൽ സ്നേഹം തന്നെ ആണോ?
അതോ, ഒരിക്കലും ചേരാൻ കഴിയാതെ വിലപിക്കുന്നതോ?
അതോ.., ചേരാൻ കഴിയാത്ത രണ്ടു സത്യങ്ങളോ?
അവിടെയും നമ്മൾ, നമ്മുടെ വിചാരങ്ങളിൽ സൃഷ്ടിക്കുന്ന കണ്ടെത്തലുകൾ, നമ്മുടെ വരകളിലൂടെ മാത്രം, പുതിയ പുതിയ ചിത്രങ്ങളാക്കുന്നതോ?
അല്ല!
അത്, ശരിക്കും, ഒടുങ്ങാത്ത പ്രണയത്തിന്റെ അടങ്ങാത്ത തൃഷ്ണ തന്നെയല്ലേ….!
അതേ.

തിരയും തീരവും പ്രണയത്തിലാണ്, അവർ പ്രണയമാകുന്നു!

അവൾക്ക് എന്നെ ഇഷ്ടമാണ്…;
കാറ്റിന്റെ നിറം പോലെ,
കറുപ്പും വെളുപ്പും പോലെ,
അന്തിച്ചോപ്പിന്റെ സന്തോഷം പോലെ…;

അവൾക്ക് എന്നെ ഇഷ്ടമാണ്..; വല്ലാത്തൊരിഷ്ടം!

ഇഷ്ടത്തിന് മഴയുടെ സുഗന്ധം!
അതെന്നെ നക്ഷത്രങ്ങളുടെ തിളങ്ങുന്ന കണ്ണുകളിലേക്കു പ്രകാശ വേഗത്തിൽ കൊണ്ടുപോകുന്നു…
തിരയും തീരവും പോലെ ഞങ്ങൾ പ്രണയിക്കുന്നു!

പ്രണയം ഞങ്ങളാണ്!

ഞാൻ വിചാരിച്ചു!!


 

നമ്മൾ വലുതായി കൊണ്ടിരിക്കുന്നു..; അത്ര മാത്രം!

LongRoad

ഉണ്ണിയെ കൈ പിടിച്ചു നടക്കുമ്പോൾ വല്ലാത്ത ഒരു സുഖമാണ്; വല്ലാത്ത ഒരു ധൈര്യമാണ്; അന്നും ഇന്നും! അന്ന് കരുതലിന്റെയും, ഇന്ന് കരുതൽ കിട്ടുന്നതിന്റെയും!

‘കുട്ടികൾ വളരുന്നത് എത്ര വേഗമാ’ , ‘കണ്ണടച്ച് തുറക്കും മുമ്പ് പിള്ളേരങ്ങു വലുതാകും’….എന്നൊക്കെ ആൾകാർ പറയുന്നത് എന്താണാവോ?! കഴിഞ്ഞു പോയ വർഷങ്ങളൊക്കെ ഞാൻ കാണു നിറയെ കണ്ടത് തന്നെ!

സ്കൂളിൽ നിന്ന് ഓടിക്കിതച്ചു വരും, വന്നാലുടൻ “തിന്നാനെന്താമ്മേ’ എന്നും ചോദിച്ചു അടുക്കളയിലേക്കു വരും! ഒരുമിച്ചു ഒരു കടുംകാപ്പി* അതൊരു രസമായിരുന്നു. അപ്പോഴാണ് സ്കൂളിലെയും വീട്ടിലെയും ഒരു ദിവസത്തെ കഥ മുഴുവൻ ചർച്ച ചെയ്യുന്നത്! എന്നാലും എന്റെ കാപ്പി തീരും മുമ്പ് അവൻ കളിക്കാൻ ഓടിയിരിക്കും…!

ഇന്നും ഫോണിൽ എന്റെ കഥ മുഴുവൻ തീരും മുമ്പ് അവൻ ഓടും! അന്നത്തെ അതെ തിരക്ക് ഇന്നും ഉണ്ടവന്.

പഴയ ആൽബത്തിൽ അപ്പൂപ്പനോടും അമ്മൂമ്മയോടും ചേർന്ന് നിൽക്കുന്ന ആ പടം കണ്ടാൽ കുറുമ്പനാണെന്നു തോന്നുകയേ ഇല്ല! ആ പടം എടുത്ത ഉടനെ അവൻ ഓടി; വീണു, കൈയും പൊട്ടി! അന്ന് തൊട്ടു അവരവനെ ‘കുറുമ്പൻ’ എന്നേ വിളിച്ചിരുന്നുള്ളു; ഒടുവിൽ അവനെ കാണാതെ കണ്ണടക്കുന്നതുവരേയും!

ഇപ്പൊ ഞാനും വലുതായിരിക്കുന്നു; ഒരമ്മൂമ്മയോളം!
കഴിഞ്ഞ വർഷം അവന്റെ ഉണ്ണിയോടൊപ്പം എടുത്ത പടം?! ഇല്ല, അതവൻ കൊണ്ട് വന്നില്ല; ഫോണിൽ കാട്ടിത്തന്നു; ഇപ്പൊ എല്ലാം അതിന്റുള്ളിലാണല്ലോ..!

അന്ന് ഉണ്ണീടെ ഒരു പാട്ടും കേട്ടൂ ആ ഫോണില്..! കുഞ്ഞൻ മിടുക്കനാണ്. പാട്ടൊന്നും മനസ്സിലായില്ലെങ്കിലും, അതിലെ കുട്ടിത്തവും കുറുമ്പും അവന്റെ അച്ഛന്റേതു തന്നെ; കുളക്കരയിൽ നിന്ന് അവൻ പണ്ട് പാടിയ നങ്ങേലിപ്പാട്ടിലെപ്പോലെ….

ആൾക്കാർ എന്തിനാണ് – ‘കാലം മാറി’, ‘എല്ലാവർക്കും ഇപ്പൊ തിരക്കാണ്’, ‘ആർക്കും ആരെയും നോക്കാൻ സമയം ഇല്ല’, ‘സ്വന്തം കാര്യത്തിനായി ഓടുന്നു..’ – എന്നൊക്കെ വിലപിക്കുന്നത്? എനിക്കതു മനസ്സിലായിട്ടേ ഇല്ല. എല്ലാം എല്ലാക്കാലത്തും ഒരു പോലെയൊക്കെത്തന്നെയല്ലേ…? നമ്മൾ അതിനിടെ വലുതാകുന്നൂ എന്ന് മാത്രം!

പണ്ട് ഞാൻ കല്യാണം കഴിഞ്ഞു കണ്ണീരുമായി മധുവേട്ടന്റെ വീട്ടിലേക്കു പോകുമ്പോൾ ‘അമ്മ പറഞ്ഞിരുന്നു – “മോളേ ഇടയ്ക്കൊക്കെ കത്തെഴുതണേ…….ഇവിടെ വേറെ ആരും…..” അമ്മയും കരയുന്നുണ്ടായിരുന്നു.

പിന്നീടെപ്പോഴോ വീട്ടിൽ ചെന്നപ്പോ, ഒരിക്കൽ അമ്മ വിഷമം സഹിക്കാതെ ചോദിച്ചു! “നിനക്ക് ആണ്ടിലൊരിക്കലെങ്കിലും ഒരു വരി തിരിച്ചെഴുതരുതോ മോളേ….ഇവിടെ വേറെ….” അമ്മക്ക് വിഷമം വന്നാൽ പറഞ്ഞു തീർക്കാൻ പറ്റില്ല…! അന്ന് അമ്മ എല്ലാ മാസവും അയച്ചിരുന്ന കത്തുകളും ഞാൻ തിരിച്ചെഴുതാത്ത വരികളും കൂടി വരിഞ്ഞു മുറുക്കി….എന്നിട്ടും പിന്നീട് പോസ്റ്റ്മാന് പണി കൂട്ടാൻ അധികമൊന്നും കഴിഞ്ഞില്ല!!

അപ്പൊ പിന്നെ എന്ത് മാറ്റം…..?!;
ഒന്നുമില്ല..; ഞാൻ അമ്മയോളം ഇന്ന് വലുതായി…മറ്റൊരമ്മയായി, അമ്മൂമ്മയായി…..; അത്രമാത്രം!

കഴിഞ്ഞ തവണ വന്നപ്പോൾ അവനോടു ചോദിച്ചിരുന്നു – “എടാ മാസത്തിലൊരിക്കലെങ്കിലും നിനക്കൊന്നും വിളിക്കരുതോ….ഞാനിവിടെ ഒറ്റക്കല്ലേ….”

പാവം! ഇപ്പൊ എല്ലാ തിരക്കിനിടയിലും എല്ലാ മാസവും അവൻ വിളിക്കും! മാസത്തിലെ അവസാനത്തെ ഞായറാഴ്ച അറിയുന്നത് തന്നെ അവന്റെ വിളി വരുമ്പോളാണ്! ആ ചെറിയ വിളികളിൽ ഒരച്ഛന്റെ അങ്കലാപ്പും ആധിയുമൊക്കെ കാണാം; ഒപ്പം അവന്റെ ഉണ്ണിയോടുള്ള കരുതലും!

ജീവിതം ഒരുക്കൂട്ടുമ്പോൾ അതിന്റെ ഉള്ളിലേക്ക് വീണുപോകുന്നത് സാധാരണം മാത്രം…; അത് വേണ്ടത് തന്നെ! എല്ലാ ദിവസങ്ങളും അതിന്റേതായ കാഴ്ചകളിലും കരുതലിലും കൂടി കടന്നു പോകും; അങ്ങനെയാണല്ലോ വേണ്ടത്….; അങ്ങനെയല്ലേ പറ്റൂ…!

കഴിഞ്ഞ തവണ വിളിച്ചത് വേറെ ഏതോ രാജ്യത്തു നിന്നാണ്; പാവം അവൻ മുടങ്ങാതെ വിളിക്കും! അവനും, അവന്റെ ഉണ്ണിയും, രണ്ടു കുറുമ്പന്മാരെയും ഒന്ന് കാണണം; ഇനിയിപ്പോ അടുത്ത വേനലവധിക്കാവും…അതോ അതും കഴിഞ്ഞു ഓണത്തിനോ?! വേനലവധിക്കും ഉണ്ണിക്കു എന്തൊക്കെയോ പഠിക്കാനുണ്ട്, ഏതൊക്കെയോ ക്ലാസ്സുകളും..അവൾ പറയാറുണ്ട്! അത് കൊണ്ട് കഴിഞ്ഞ വേനലവധിക്കും വരാൻ പറ്റിയില്ല.
കഴിഞ്ഞ ഓണത്തിന് കൃത്യമായി വന്നു! ഒരു ദിവസമേ നില്കാനൊത്തുള്ളുവെങ്കിലും!
നാട്ടിലെ പോലെ അല്ലല്ലോ അവിടെ. ഓണത്തിന് പ്രത്യേകം അവധിയൊന്നും കിട്ടില്ല. ലീവ് എടുത്തു വേണം വരാൻ.
അടുത്ത ഓണത്തിന് അഞ്ചു ദിവസം ഉറപ്പ് എന്നും പറഞ്ഞാ പോയത്….പാവം!

പണ്ട് ഓണത്തിന് ഞാനും മധുവേട്ടനും വീട്ടിൽ പോകുമ്പോൾ, അമ്മയും ചോദിക്കാറുണ്ടായിരുന്നു…-“ഇത്ര വേഗം പോകാറായോ…രണ്ടീസം കൂടി നില്കരുതോ…”
ചിരിച്ചു കൊണ്ട് ഞാൻ പറയും – “അവിടേം നിങ്ങളെ പോലെ രണ്ടുപേർ ഉണ്ട്!”
അമ്മയും ചിരിക്കും; കണ്ണൊക്കെ നിറഞ്ഞിട്ടാണെങ്കിലും!
അവസാനം കണ്ണടക്കും മുമ്പ് കണ്ട അമ്മയുടെ തിളങ്ങുന്ന, തീഷ്ണതയുള്ള സന്തോഷം മറക്കാനാവില്ല..; എന്നേ കണ്ടിട്ട്, കയ്യിൽ മുറുക്കെ പിടിച്ചിട്ടു പറഞ്ഞതും! “നീ വന്നൂല്ലോ…നിന്നെ കണ്ടൂല്ലോ…അമ്മയ്ക്ക് അത് മതിയെടി….”

ഫോൺ ബെല്ലടിക്കുന്നു….ഞായറാഴ്ച!
പെട്ടെന്നെടുത്തില്ലേൽ…ചിലപ്പോൾ…അവനു തിരക്ക് കാണും!

“ഹലോ …..മോനെ…നീ വല്ലതും കഴിച്ചോടാ രാവിലെ…”
“അമ്മേ ഞാനിന്നും ഓഫീസിലാ…”
“ഇന്ന്…ഇന്ന് ഞായറാഴ്ച അവധിയല്ലേടാ…ഇന്നും ഒഴിവില്ലേ…”
“കുറെ പണിയുണ്ടമ്മേ തീർക്കാൻ…വെള്ളിയാഴ്ച തീർക്കേണ്ടതായിരുന്നു!”
“ദേഹം നോക്കി മതി പണിയൊക്കെ….എന്തിനാ….”
(അയാൾ മറ്റേ തലക്കൽ ഒന്ന് മൂളി!)
“അത് പോട്ടെ…കുറുമ്പനും അവൾക്കും സുഖം തന്നെ അല്ലേ….”
“അവനു ചെറിയ ഒരു പനി. ഒന്നും നേരെ ചൊവ്വേ കഴിക്കുന്നില്ല. ഇന്നലെ രാത്രി തീരെ ഉറങ്ങീട്ടും ഇല്ല!”
“പിന്നെന്തിനാടാ നീ ഇന്ന് ജോലിക്കു പോയേ…”
“പണി തീർത്തിട്ട് വേഗം പോണം!”
“അവന്റെ പനി മാറും മോനെ…ഡോക്ടറെ കാണിച്ചില്ല? പിന്നെ മഴ വല്ലതും നനഞ്ഞോ? ഈ സമയത്തു പനി ഒന്ന് വന്നു പോകുന്നതും നല്ലതാ….”
“അവനങ്ങു ക്ഷീണിച്ചമ്മേ. ഞാൻ ചെന്നാലേ ഇനി എന്തേലും കഴിക്കു. അവളോട് വഴക്കാണ്! പണി തീർത്തിട്ട് വേഗം പോണം….”
“എടാ, എന്നാ നീ ഫോൺ വച്ചോ. വേഗം പണി തീർത്തിട്ട് അവന്റടുത്തേക്കു ചെല്ല്. പനി വേഗം മാറും. കാവില് അമ്മ സന്ധ്യക്ക്‌ വിളക്ക് വച്ചോളാം…..നീ ഫോൺ വച്ചോ….”

പാവം! ഇത്ര വിഷമത്തിലും തിരക്കിലും അവൻ വിളിച്ചു. ഇവിടെത്തെ വിശേഷങ്ങൾ അടുത്ത തവണ പറയാമല്ലോ….അല്ലേലും ഇവിടെ എന്ത് വിശേഷം!

“കുഞ്ഞന്റെ പനി മാറും. അതൊന്നും ഇല്ല!”

പണ്ട് ചെറിയ പനി വന്നാലും ഞാൻ അവന്റെ അടുത്തൂന്നു മാറില്ല. രാത്രി മുഴുവൻ ഉറങ്ങാതെ…അവനു ശരിക്കും ഭേദമാകുന്നത് വരെ വേറെ ഒന്നും ശ്രദ്ധിക്കുമായിരുന്നില്ല! മധുവേട്ടന്റെ അമ്മക്ക് ആ സമയത്തു മുഴുവൻ എന്നെ വേണം….വിളിയോട് വിളിയാണ് ആ സമയത്തൊക്കെ! “ഇവളുടെ ഭാവം കണ്ടാൽ ആർക്കും പനി വരാത്ത പോലെ…പിള്ളേരായാൽ പനി വരും…അതങ്ങു പോകും….” അവന്റെ പനിയും ഈ പാട്ടും എപ്പോഴും ഒന്നിച്ചു വരും, ഒന്നിച്ചു പോകും!

അവന്റെ ജോലി തീർന്നു പോയിട്ടുണ്ടാവുമോ ആവോ….പോയി കാണും! കുഞ്ഞന് പനി വേഗം മാറും!

“അമ്മാമ്മേ ഞാൻ ചായ്പ്പിലേക്കു* ഇറങ്ങുവാ, വിളിച്ചാൽ ചിലപ്പോൾ കേൾക്കില്ല..! വന്നിട്ട് ചോറ് തരാവേ…വെറുതെ കുട്ടീ കുട്ടീ കുട്ടീന്നു നീട്ടി വിളിക്കണ്ടാട്ടൊ…”

പെണ്ണിന് അധികാരം ഇത്തിരി കൂടുന്നുണ്ട്. എന്നാലും അവൾ മാത്രമല്ലേ ഉളളൂ….ആ കരുതലാണ് ഇന്ന് ധൈര്യം!

വഴിയിൽ ഗോപിക്കുട്ടന്റെ കയ്യും പിടിച്ചു അവന്റെ കുഞ്ഞൻ…!
ഗോപിക്കുട്ടനും വലുതായിരിക്കുന്നു!

ജനാലകാഴ്ചകളിൽ നിന്ന്, കണ്ണടച്ച് ഞാൻ കിടന്നു; പെണ്ണിന്റെ വെള്ളം നനഞ്ഞ കൈകളിലെ കരുതൽ വന്നു തോടും വരെ…!

*** *** *** ***
അവന്റെ സ്മാർട്ഫോൺ പിന്നെയും ഒന്ന് കൂവി, കുറച്ചു നേരമായി അത് ഇടയ്ക്കിടെ കൂവുന്നു! അവൻ അതെടുത്തു നോക്കി….”Monthly Call Amma!” അയാൾ അത് വായിക്കാതെ തന്നെ വിരലുകൾ തലോടി ഫോണിന്റെ കൂവൽ നിർത്തി!

പണി തീർത്തിട്ട് വേഗം പോണം…അവൻ വല്ലതും കഴിച്ചോ ആവോ…!


*കടുംകാപ്പി : black coffee
*ചായ്പ് : Extended room outside the usual house…or a seprate room(usually temporary) from the main house.

image: google freelicensed

നമുക്ക് ഒരു കുടുംബകഥ എഴുതിയാലോ…?

ഞായറാഴ്ച അല്ലേ…കുടുംബത്തിരുന്ന് ഒരു കുടുംബകഥ എഴുതിയാലോ…?
*        *         *        *         *         *          *          *          *         *

maketodayamazingഇണക്കങ്ങളും പിണക്കങ്ങളും ഉള്ള നല്ല ഒരു ജീവിതത്തിലൂടെയാണ് അവർ കടന്നു പോകുന്നത്. [പറഞ്ഞു പഴകിയ പൈങ്കിളി സ്റ്റൈൽ എന്നായിരിക്കും….പോട്ടെ സാരമില്ല. ചിലപ്പോഴെങ്കിലും കുറേ പറഞ്ഞു പഴകിയ സ്റ്റൈലിൽ ഒരു ചെറിയ സുഖം തോന്നും! പക്ഷെ ഇവിടെ കളി കാര്യമാവും! കുറച്ചു കാത്തിരിക്കണേ…ഞാൻ അതിന്റെ ഒരു “ഇത്” ബിൽഡ് ചെയ്തു കൊണ്ട് വരട്ടെ!!]

‘അവർ’ എന്ന് പറഞ്ഞാൽ, ഒരു ഭാര്യ, ഒരു ഭർത്താവ്, ഒരു മകൾ, ഒരു മകൻ! [“ഒരു” ഞാൻ വളരെ “ബുദ്ധിപൂർവം” എഴുതിയതാണ്…എന്റെ ഒരു കാര്യം!]
പിണക്കങ്ങളുടെ എണ്ണം [ഭാര്യയും ഭർത്താവും തമ്മിൽ; മകളും മകനും ഒട്ടും മോശമല്ല, പിള്ളേരും അമ്മേം അച്ഛനും പിന്നെ പറയാനേ ഇല്ല!] ഇണക്കത്തിന്റെ ശക്തിയുമായി മത്സരിച്ചുകൊണ്ടേയിരുന്നു! പക്ഷെ തോൽവി എപ്പോഴും പിണക്കത്തിനായിരുന്നു! [ശരിക്കു പറഞ്ഞാൽ അത് പിണക്കം ഇണക്കത്തിന് കൊടുക്കുന്ന ഒരു ‘return gift’ ആണ്, അല്ലെ?]

അവരുടെ ഏറ്റവും വല്യ പ്രത്യേകത എന്താണ് വച്ചാൽ…അവരുടെ വീട്ടിൽ TV , സ്മാർട്ഫോൺ, ലാപ്ടോപ്പ്, ടാബ്ലറ്റ് …അങ്ങനെ യൂടൂബും വാട്സാപ്പും കാണാവുന്ന സ്‌ക്രീനുകളൊന്നും ഇല്ലായിരുന്നു. [അയ്യോ…ഓടല്ലേ…! മുഴുവൻ വിശ്വസിക്കണ്ട, ഒന്ന് വിചാരിച്ചാൽ മതി..അങ്ങനെ ഒരു വീട്! പിന്നെ ഇതൊരു ഉപദേശകഥയൊന്നും അല്ല. പേടിക്കണ്ട! നിങ്ങള്ക്ക് നിങ്ങളുടെ സ്ക്രീനുകൾ നിങ്ങളുടെ ഇഷ്ടത്തിനും സൗകര്യത്തിനും ഉപയോഗിക്കാം…! ഞാൻ അതിനു എതിര് നിന്നിട്ടെന്തു കാര്യം??? കാരണം ഈ കഥ ആദ്യം വാട്സാപ്പിലാണല്ലോ ഞാൻ അയയ്ക്കാൻ പോകുന്നത്!!! 😉 പിന്നെ കുറച്ചുകൂടെ വായിക്കു…”ബിൽഡ് അപ്പ് ” ആയി വരുന്നതേ ഉള്ളു!]

അവരുടെ പിണക്കങ്ങൾക്കും ഇണക്കങ്ങൾക്കും ഒരു പ്രധാന കാരണം സ്ക്രീനുകൾ ഇല്ലാത്തതാണെന്നു ഞാൻ പറയും! [(നിങ്ങൾക്ക്‌ എന്തും പറയാം!). പിന്നെ സ്ക്രീനുകൾ അല്ല നമ്മുടെ കഥയിലെ നായകൻ; അപ്പൊ എന്താ വില്ലനാണോ? ഹേയ് അല്ലേ അല്ല! നമുക്ക് സ്‌ക്രീനുകളെ വിട്ടിട്ട് അവരെ ഒന്ന് ശ്രദ്ധിക്കാം]

അങ്ങനെ അവർ സന്തോഷമായി ജീവിക്കുന്നു.
[സാധാരണ സന്തോഷമായി ജീവിക്കുന്നവരുടെ കുടുംബത്തിലേക്ക് കുറേ പ്രശ്നങ്ങളും പ്രയാസങ്ങളുമായി ഒരാൾ കടന്നു വരും! അതവരുടെ ജീവിതത്തിലും സംഭവിച്ചു! മറ്റാരുമല്ല! – എഴുത്തുകാരൻ, സംവിധായകൻ !! അവർ എവിടെയും കേറി വന്നു സൂപ്പറായി കണ്ണീരും വികാരപ്രകടനങ്ങളും ഒക്കെ സമാസമം ചേർത്ത് നമ്മുടെ മനസ്സിലേക്ക് ഒഴുക്കി തരും….!! എന്നാൽ ഇവിടെ കളി കാര്യമാവുന്നു!]

ഇനി ഈ കുടുംബത്തിലേക്ക് കടന്നു ചെല്ലുന്നതു നമ്മൾ ഓരോരുത്തരും ആണ്. ആ ചിരിയും, കണ്ണീരും ഒക്കെ ഉള്ള അവരുടെ ജീവിതത്തിലേക്ക്!

ഇനി അങ്ങോട്ട് ഞാൻ വെറുതെ ഓരോന്ന് പറയും [അപ്പൊ ഇത്രയും നേരം ചെയ്തതോ?! ;)], അതോടൊപ്പം നിങ്ങൾ സഞ്ചരിക്കും അവരോടൊപ്പം…അവരുടെ കഥ നിങ്ങളുടെ മനസ്സിൽ നിറയട്ടെ…കണ്ണുകളിൽ വന്നു പോകട്ടെ! ആദ്യം നമുക്ക് അവരുടെ വീട്ടിലേക്കു ഒന്ന് പോകാം! [ഇതുവരെ ആ കുടുംബത്തിനെ നിങ്ങൾ മനസ്സിൽ കണ്ടത് നിങ്ങളോടൊപ്പമായിരിക്കാം, നിങ്ങളെ പോലെ ആയിരിക്കാം! അത് പോട്ടെ സാരമില്ല…!]

ഒരു പാവപ്പെട്ട കുടുംബം! [അത് കൊണ്ടാണ് സ്ക്രീൻ ഒന്നും ഇല്ലാതിരുന്നത്]. ഭർത്താവ് കിടപ്പിലാണ്; ഭാര്യ ജോലി ചെയ്താണ് ആ കുടുംബം പോറ്റുന്നത്. മകളും മകനും പഠിക്കാൻ പറ്റാത്ത അവസ്ഥയിലാണ്. എന്നാലും മകന് ചേച്ചിയെ പഠിപ്പിച്ചേ പറ്റൂ…അത് കൊണ്ട് അവനും എന്തേലും ജോലിക്കു പോകും. ചേച്ചിയെ അവർ അമ്മയും മോനും പഠിപ്പിക്കുന്നുണ്ട്. [കാണാത്തതോ അറിയാത്തതോ ആയ സാഹചര്യമാണെങ്കിൽ വെറുതെ വിചാരിച്ചാൽ മതി. മലയാള സിനിമയോ സീരിയലോ കണ്ടിട്ടുണ്ടെങ്കിലും നിങ്ങളുടെ കണ്ണ് നിറയുന്ന രീതിയിൽ ഇപ്പൊ സാഹചര്യങ്ങൾ നിങ്ങളുടെ മനസ്സിലൂടെ സീൻ ബൈ സീൻ ആയി…അല്ല എപ്പിസോഡ് ബൈ എപ്പിസോഡ് ആയി ഓടുന്നുണ്ടാവും! :)]

ഭർത്താവിന്റെ രോഗം മാറും എന്ന ഉറച്ച വിശ്വാസം അവർക്കെല്ലാം ഉണ്ട്. അത് കൊണ്ടാണ് ആ വീട് ഒരു തീരാദുഃഖത്തിലോ, എപ്പിസോഡ് മുഴുവൻ കരച്ചിലിലും കഷ്ടപ്പാടിന്റെയും വികാരപ്രകടനങ്ങളോ ഇല്ല! പിണക്കങ്ങളും ഇണക്കങ്ങളും മാത്രം! പിന്നെ മിന്നാമിനുങ്ങുകൾ പോലെ സ്നേഹവും സുഖവും ഉണ്ടവിടെ!

ഇനി കഥയ്ക്ക് ഒരു “ട്വിസ്റ്റ്” വേണ്ടേ? [തല്ലല്ലേ!!;)]
സത്യം പറഞ്ഞാൽ ഭാര്യക്കും ഒരു വല്യ അസുഖം ഉണ്ട്; അതാർക്കും അറിയില്ല; അവൾക്കു (ഭാര്യ) മാത്രമേ അറിയൂ… !! [എന്നെ അന്വേഷിക്കേണ്ട! ഞാൻ ഇവിടെ ഇല്ല…!!!]

പക്ഷെ ഒരു രഹസ്യത്തിനും അധികം ആയുസ്സില്ല! അവളറിയാതെ മറ്റു മൂന്നുപേരും ആ സത്യം അറിയുന്നു! [മരുന്നിന്റെ ബില്ലിൽ നിന്നോ, ഡോക്ടർ വഴിയോ, അതോ അപ്പുറത്തെ ശാന്തേടത്തി പറഞ്ഞിട്ടോ…എനിക്കറിയില്ല! നിങ്ങൾക്ക്‌ തീരുമാനിക്കാം അവരെങ്ങനെ അറിഞ്ഞു കാണുമെന്നു! ഇപ്പൊ മനസ്സിലായില്ലേ ഒരു എഴുത്തുകാരന്റെ ബുദ്ധിമുട്ടുകൾ? 😉 ]
അവർ ആരും അത് അവളെ (ഭാര്യ) അറിയിക്കുന്നില്ല. പിന്നെ അവിടെ ഓരോരുത്തരുടെയും മനസ്സിലൂടെ കടന്നു പോകുന്ന സംഘർഷങ്ങൾ, എങ്ങനെ ഭാര്യയെ അറിയിക്കാതെ, അമ്മയെ വിഷമിപ്പിക്കാതെ സുഖപ്പെടുത്താൻ പറ്റും? [അതാണ് കഥ! നിങ്ങളൊക്കെ അവിടെ ഉണ്ടോ അതോ പോയോ?! ഞാൻ ഇവിടെ ഇല്ല! 😉 നിങ്ങൾക്ക്‌ ഈ കഥയിലൂടെ സഞ്ചരിക്കാം, ഒരു കരക്കെത്തിക്കാം….പക്ഷെ…ഒന്ന് നിന്നേ. ആ സീരിയൽ സ്റ്റൈലിൽ നിങ്ങൾ ആലോചിക്കാൻ തുടങ്ങിയോ…? ഇനിയാണ് കാര്യങ്ങൾ ശരിക്കും കാര്യമാവുന്നതു!!!]

ഇതേ സാഹചര്യം! [സ്നേഹം, ഇണക്കം, പിണക്കം, ഒരു ഭാര്യ, ഒരു ഭർത്താവ്, ഒരു മകൾ, ഒരു മകൻ ഒക്കെ സെയിം സെയിം! 🙂 ]
പക്ഷെ, വീട് വളരെ വലുതാണ്. കാറുകൾ രണ്ടെണ്ണം, പിന്നെ വേണേൽ രണ്ടു സൂപ്പർ പട്ടികളും ആയിക്കോട്ടെ…ഇപ്പോഴത്തെ ഒരു സ്റ്റൈൽ അല്ലെ…പിള്ളേരാണെങ്കിൽ വല്യ സ്കൂളുകളിൽ, ഭാര്യയും ഭർത്താവും സോഫ്റ്റ്‌വെയർ engineers ആണ്…അല്ലേൽ ഡോക്ടർ…അല്ലേൽ…പോട്ടെ…കൊറേ കാശു കിട്ടുന്ന വല്യ ഉദ്യോഗം!
അവരുടെ കാര്യത്തിൽ അവർ സ്ക്രീനുകൾ വേണ്ടെന്നു വച്ചതാണ്! [വിശ്വസിക്കണ്ട…വിചാരിച്ചാൽ മതി!!) ]

ഭാര്യയുടെ അസുഖം അവർ അറിയുന്നു! അവരും കടന്നുപോകുന്നു അതെ ആത്മസംഘർഷങ്ങളിൽ കൂടി….
[രണ്ടു സാഹചര്യങ്ങൾ ….കഥകൾ ഒന്നോ അതോ രണ്ടോ?? നിങ്ങൾ ഇപ്പൊ വല്യ വീട്ടിലോ അതോ ചെറിയ വീട്ടിലോ?? അതോ ആ നാലുപേർ മാത്രമേ ഉള്ളോ മനസ്സിൽ? അതോ…നിനക്കൊന്നും വേറെ ജോലി ഇല്ലേ എന്ന് നാല് തെറീം വിളിച്ചിട്ട് കളഞ്ഞിട്ട് പോയോ?!!! കഥ എഴുതണ്ട…വെറുതെ മനസ്സിൽ കണ്ടാ മതി..പ്ളീസ്…! അഞ്ചു മിനിറ്റിൽ കണ്ടു തീർക്കാവുന്ന ഒരു ഷോർട് ഫിലിം!]

ഇനി കഥയ്ക്ക് ഒരു ക്ലൈമാക്സ് വേണ്ടേ…? [ഇത് ഞാനല്ല…..വേറെ ആളാ….!!]

മുറ്റത്തു ആൾക്കൂട്ടം!! മകൻ പുറത്തു നിന്ന് വീട്ടിലേക്കു നടന്നു (അല്ലേൽ കാറിൽ! ബോത്ത് ആർ ഓക്കേ!) വരുന്നു!
[പല സിനിമകളിലും ഉള്ള അതെ ഷോട്ട്. നിങ്ങളുടെ ഇഷ്ടത്തിന് ആംഗിൾ, ലൊക്കേഷൻ, കളേഴ്സ്, കോസ്‌റ്റും (ഇടുന്ന വസ്ത്രം..), മേക്കപ്പ് ഒക്കെ മാറ്റാം. പക്ഷെ സീൻ സെയിം!]
മകന്റെ മുഖം ക്ലോസപ്പ്!! അതിൽ മൊത്തം അങ്കലാപ്പും ടെൻഷനും! നമ്മളും ടെൻഷൻ ആവും അത് കണ്ടാൽ. [ഒക്കെ സംവിധായകന്റെ കഴിവ് പോലെ! അതേയ് സിനിമ സംവിധായകന്റെ കലയാണ്!! എന്നെ കൊലക്കു കൊടുക്കാൻ ഞാനില്ല….ഞാനെ, ഇവിടെ ഇല്ല എന്ന് പറഞ്ഞാൽ ഇവിടെ ഇല്ല!!]

ആരാണ് മരിച്ചത്?! [അച്ഛനോ? അമ്മയോ? അതോ ഒരു ട്വിസ്റ്റിനു വേണ്ടി മകളോ? അതോ അതിന്റെം അപ്പുറത്തെ ട്വിസ്റ്റിനു വേണ്ടി ഒരു പുതിയ അമ്മൂമ്മയോ? അപ്പൂപ്പനോ?….അതോ ന്യൂ-ജൻ സ്റ്റൈലിൽ…കെട്ടി ഇട്ടിരിക്കുന്ന ഒരു കള്ളൻ?…ഒക്കെ കാണുന്നുണ്ടോ? അതോ എന്നെ കൈയിൽ കിട്ടിയാൽ എന്ത് ചെയ്യണമെന്ന് ആലോചിക്കുവാണോ…!!! ബാക്കിയുള്ളവർക്ക് ടിവിയിലും സിനിമയിലുമൊക്കെ കാണിക്കാം നിങ്ങൾക്ക്‌ അത് കാശു കൊടുത്തു കാണാം; ഞാൻ പറഞ്ഞാലേ കുഴപ്പമുള്ളൂ…അയ്യോ പിണങ്ങല്ലേ. ഇത്രേം ആയില്ലേ…ഇനി ആൾക്കൂട്ടം എന്തിനാണെന്ന് നിങ്ങൾക്ക്‌ തീരുമാനിക്കാം!]

പക്ഷെ എനിക്കിഷ്ടം ചിരിക്കുന്ന മുഖങ്ങളാണ്!
വീടിനുള്ളിൽ മധുരം കൊടുത്തുകൊണ്ട് അമ്മ. അച്ഛൻ വരുന്നവരോട് അഭിമാനപൂർവം സംസാരിക്കുന്നു. മകൾക്കു കിട്ടിയ റാങ്ക് അവർക്കു ഉൾകൊള്ളാവുന്നതിലും വല്യ സന്തോഷമായിരുന്നു!; ഭൂമിയിലല്ലാത്ത വികാരമാണ്!
കണ്ടുകൊണ്ടു ഈ മകൻ ചെല്ലുമ്പോൾ….മകന്റെ ഉള്ളിലെ വികാരം…അതിനു പേരില്ല!! [പക്ഷെ അഭിനയിക്കാൻ കെൽപ്പുള്ള കുറേ നല്ല നടന്മാർ നമുക്കുണ്ട്!!]

അവരുടെ ഒക്കെ അസുഖങ്ങൾ മാറിയോ ഇല്ലയോ എന്ന് എനിക്കറിയില്ല! പക്ഷെ ആ നാല് പേരുടേം ഉള്ളിൽ ഇപ്പോൾ ആർദ്രതയുണ്ട്…ആവോളം! [അത് നിങ്ങളുടെ ഓരോരുത്തരുടേം ഉള്ളിലും ഉണ്ട്…ഞാൻ ഇത്രയെങ്കിലും പറഞ്ഞില്ലേൽ മോശമല്ലേ!]
അവിടെ ഇണക്കങ്ങളുടെ ശക്തി പിന്നെയും ജയിച്ചുകൊണ്ടിരുന്നു; പിണക്കങ്ങൾ എത്രകൂടിയാലും; അപ്പോൾ അസുഖങ്ങൾക്ക് പ്രസക്തി കുറയും …അതങ്ങനെയാണ് ജീവിതം!
പിന്നേം അവരുടെ പിണക്കങ്ങളും ഇണക്കങ്ങളും തുടർന്നു….
[അതാ പിന്നേം cliche (പഴയതു പിന്നേം!). എന്റെ കഥ ഇവിടെ തീർന്നു. ശരിക്കും! 🙂 നിങ്ങടെ കഥ എന്തായി? പ്രശ്നങ്ങളുടേം തിരക്കിന്റേം വാട്സാപ്പിന്റേം ഇടയിൽ ഒരഞ്ചു മിനിറ്റ് വെറുതെ അവരെയൊക്കെ കണ്ടില്ലേ…? എന്നെ നിറച്ചും പ്രാകിയില്ലേ? മതി…എനിക്ക് സന്തോഷമായി!!]

ഇടക്ക് നമ്മളോരുത്തരും ഇതുപോലെ ഓരോ കഥയും ദിവസവും കാണാറുണ്ട്. ചെറുതും , ചിലപ്പോ ചിലതു ഇമ്മിണി വലുതും!! അവിടെ പൈങ്കിളി ഇല്ല, മോഡേൺ ഇല്ല….നമുക്ക് തോന്നുന്നതൊക്കെ അവിടെ അടിപൊളി കഥയാണ്…പിന്നല്ല!പക്ഷെ ഭാഗ്യം; അത് നമ്മൾ മാത്രമേ കാണുന്നുള്ളു!! ഇന്ന്, ആ കഥയിൽ ഞാൻ ഒന്ന് ഇടപെട്ടെന്നെ ഉള്ളൂ….!!!
[നിങ്ങളുടെ മനസ്സ് എനിക്ക് വായിക്കാൻ പറ്റും! “നിന്നെ കൈയിൽ കിട്ടിയാൽ ……”…അതിനു കിട്ടിയിട്ട് വേണ്ടേ…താങ്ക്സ് to വാട്സ്ആപ് ആൻഡ് ഓൾ ടെക്നോളജീസ്! ടെക്നോളജിയുടെ ഒരു വളർച്ചയേ…!!!]


Keep Smiling!

Photo : google free licensed.


 

ഇരുട്ടിന്റെ അപ്പുറത്തേക്ക് ഒരു ഒളിച്ചോട്ടം!

Lovers01

ഒരാൾ കൂടി ഉണ്ടായിരുന്നെങ്കിൽ ഇത്രയും ഭയം ഉണ്ടാവില്ലായിരുന്നു.
ഇത്രയും ഇരുട്ട് ഇല്ലായിരുന്നെങ്കിൽ ഇത്രയും പേടി വരില്ലായിരുന്നു.
ഞാൻ ഇവിടെ ഒറ്റയ്ക്ക്; അവൾ വരേണ്ടതും ഒറ്റയ്ക്ക്!
ഒറ്റയ്ക്കല്ലായിരുന്നെങ്കിൽ…!
പകലായിരുന്നെങ്കിൽ…; പകലിൽ സാധിക്കില്ലല്ലോ ഒളിച്ചോടാൻ!

അവൻ ഇരുണ്ട വെളിച്ചം നോക്കി, കുറച്ചുകൂടി നീങ്ങി നിന്നു.
ആദ്യമായാണ് ഒളിച്ചോടുന്നത്, അവളും!
അവൻ മനസ്സിൽ ചിരിച്ചു; ഒന്ന് മതി! എന്നേയ്ക്കും വേണ്ടി ഒരൊറ്റ ഒന്ന്!

ഒരു മണിക്കൂറിനുള്ളിൽ സ്റ്റേഷനിൽ എത്തണം. ട്രെയിൻ ചെന്നിറങ്ങുമ്പോൾ ശിവ കാത്തു നിൽപ്പുണ്ടാവും. അവിടെ എത്തിയാൽ രക്ഷപ്പെട്ടു. ഒരു ചെറിയ ജോലി , ചെറിയ വീട് , സ്നേഹത്തിന്റെ നാളുകൾ. സാധാരണ ഒളിച്ചോട്ടത്തിന്റെ മുമ്പേ ഉള്ള ചിന്തകളും സ്വപ്നങ്ങളും. കൊറേ സിനിമകളിൽ കണ്ടതാ…എന്നാലും ഇപ്പൊ ബോറടിക്കുന്നില്ല…! ഒരു ചെറിയ ജോലി , ചെറിയ വീട് , സ്നേഹത്തിന്റെ നാളുകൾ.

അവിടെ വേറെ എന്തേലും കുഴപ്പം…?!
എന്ത് കുഴപ്പം!! അവളുടെ അച്ഛൻ കിടക്കയിൽ തന്നെ. പിന്നെ ‘അമ്മ. അവർക്കു ഇന്നും(എന്നും!) നൈറ്റ് ഡ്യൂട്ടി ആണ്! അവൾക്കു ഒളിച്ചോടാൻ പറ്റിയ സാഹചര്യം. ഒളിച്ചോടാതെ അവിടെ പറ്റില്ലല്ലോ!

അവൻ ഇരുട്ടിലേക്ക് നോക്കി നിന്നു. അതിനു അകലവും അടുപ്പവും ഇല്ല! ദൂരെക്കോ അടുത്തേക്കോ നോക്കുവാൻ കഴിയില്ല. എന്നിട്ടും അവൻ ‘ദൂരേക്ക്’ നോക്കി നിന്നു!

വീട്ടിൽ നിന്നിറങ്ങുമ്പോൾ ‘അമ്മ നല്ല ഉറക്കം. പിന്നെ ചേച്ചി ഇപ്പോഴും തയ്യൽ മെഷീനിൽ പണിയിലാണ്. മോങ്കുട്ടിയും ഉറങ്ങിയിരുന്നു. വീടിന്റെ കടവും, അമ്മയുടെ മരുന്നും മോന്റേയും എന്റെയും പഠിത്തവും ഒക്കെ ആ തയ്യൽ ചക്രമാണല്ലോ കറക്കുന്നതു! എന്നിട്ടും ചേച്ചി എപ്പോഴും ചിരിച്ചിരുന്നു. ഞാനും ഒളിച്ചോടേണ്ട സാഹചര്യത്തിൽ തന്നെ ആണല്ലോ.

അങ്ങനെ ഞാനും അവളും ഒരേ തൂവൽ പക്ഷികൾ, ഒളിച്ചോടേണ്ടവർ, ഒന്നിച്ചു ജീവിക്കേണ്ടവർ!

ഇരുട്ടിനു മാറ്റമില്ല! ചില എഴുത്തുകാർ കനം കൂടുന്ന ഇരുട്ടിനെ കുറിച്ച് എഴുതി കണ്ടിട്ടുണ്ട്. പക്ഷെ ഇവിടെ ചുറ്റും ഒരേ പോലെ ഉള്ള ഇരുട്ട്. ഒരേ പോലെ കനമുള്ളത്!

ഉള്ളിലെ കനം കൂടുന്നുണ്ടോ?! ഹേയ്, അവൾ എത്തിയാൽ ഒക്കെ മാറും, പിന്നെ ഒരു പുതിയ ജീവിതം!
ഇതും സിനിമയിലും ടീവീ സീരിയലിലും പുസ്തകങ്ങളിലും ഒക്കെ കണ്ടും കേട്ടും വായിച്ചും ഒക്കെ പഴകിയ പുതിയ ജീവിതം! അത് തുടങ്ങാനായി; അവൾ എവിടെ എത്തിയോ ആവോ?

ഇരുട്ടിൽ അവൻ പുതിയ പുതിയ ചിത്രങ്ങൾ വരച്ചു. ഇരുട്ട് അങ്ങനെ ആണ്! എപ്പോഴും നമ്മൾ വരക്കുന്നതെ അവിടെ ഉണ്ടാകൂ. അവൾ പെട്ടിയും തൂക്കി വരുന്ന ചിത്രം അവൻ പലവട്ടം വരച്ചു, എന്നിട്ടും അവൾ വന്നില്ല!

തണുപ്പില്ലാത്ത രാത്രി, അതുകൊണ്ടു ഒരു സുഖമൊക്കെ ഉണ്ട്. അവൾ അടുത്തുണ്ടായിരുന്നെങ്കിൽ….

പകൽ വെട്ടത്തു കണ്ടതൊക്കെ ഇവിടെ തന്നെയുണ്ട് എന്ന് അവനു അറിയാമായിരുന്നു. ഇരുട്ട് നമുക്ക് വെറുതെ കുറെ തോന്നലുകൾ തരുമെങ്കിലും അതിന്റെ അപ്പുറത്ത്‌ ഉള്ളത് മാത്രം ഉണ്ട്!

ഇരുട്ടിനെ തോൽപ്പിക്കാൻ അവൻ ചെവി കൂർപ്പിച്ചു; അവളുടെ കൊലുസ്സ്‌? അവളുടെ വളകൾ?
ഇല്ല , ഇതുവരെ ഒന്നും ഇരുട്ടിനെ ഭേദിച്ച് എത്തിയിട്ടില്ല!
അവിടെ എന്തേലും…?!
അവനു ആശങ്ക കൂടി കൂടി വന്നു!

ഇവിടുന്നു അവസാന ബസ് പോയാൽ…’ അയ്യോ….! അതിനു മുൻപേ അവൾ വരും! നമ്മൾ ഒരുമിച്ച് ഒളിച്ചോടി ഒരുമിച്ചു ജീവിക്കേണ്ടവരല്ലേ.. , അവനു നല്ല വിശ്വാസമായിരുന്നു.

രാത്രിയുടെ കനത്ത ഇരുട്ടിനെ എഴുത്തുകാരുടെ സ്റ്റൈലിൽ കീറി മുറിച്ചുകൊണ്ട് വാസന്തി വരുന്നു! ഇന്നത്തെ അവസാന ബസ്! വെറുതെ ഡ്രൈവറും കണ്ടക്ടറും മാത്രം; വാസന്തി അവളുടെ വെളിച്ചവും അവരുമായി നിർത്താതെ പോയി!

പിന്നെയും ഇരുട്ട്, നല്ല കനമുള്ളത്!

ഇന്നത്തെ ഒളിച്ചോട്ട പദ്ധതി ഇവിടെ പൂർണമാവുന്നു. അവൾ ഉറങ്ങിപ്പോയിട്ടുണ്ടാവും. രാവിലെ അവൾ ഉണരുമ്പോൾ നല്ല തമാശയായിരിക്കും. പാവം അവൾ ഞെട്ടി എണീറ്റ് നോക്കുമ്പോൾ…..അതെ വീട്…കിടക്കയിൽ തളർന്ന അച്ഛനും, വാതിലിൽ തുറക്കാൻ വിളിക്കുന്ന ജോലി കഴിഞ്ഞെത്തിയ അമ്മയും…!

ഈ ഇരുട്ടിന്റെ തൊട്ടപ്പുറത്തെ തയ്യൽ ചക്രങ്ങളുടെ ശബ്ദം ഇപ്പോൾ കേൾക്കുന്നുണ്ട്. പെട്ടിയുമായി എങ്ങനെ കേറിച്ചെല്ലും. ചായ്പ്പിൽ ഒളിച്ചു വയ്ക്കാം, അടുത്ത ഒളിച്ചോട്ടത്തിനു വേണമല്ലോ.

അവൻ ചെന്ന് കേറുമ്പോഴും ‘അമ്മ ഉറക്കത്തിലായിരുന്നു; മോങ്കുട്ടനും! ചേച്ചിക്ക് ഒരു കട്ടൻ ഇട്ടു കൊടുത്തു ഞെട്ടിച്ചാലോ….

അവൻ ഒന്നുകൂടി തിരിഞ്ഞു നോക്കി, ദൂരവും, ആഴവും ഉള്ള ഇരുട്ടിലേക്ക്! അവിടെ നിന്നു വെളിച്ചത്തിലേക്ക് ഒരു നേർനോട്ടം ദൂരം മാത്രം!

അവൻ ചൂടുള്ള കട്ടൻ ചായ ചേച്ചിക്ക് കൊടുത്തു. ഇത്രവൈകിയും ഇത്ര തളർന്നിട്ടും തെളിഞ്ഞ ഒരു ചിരി!
വെളിച്ചത്തിലേക്ക് ഒരു നേർനോട്ടം ദൂരം മാത്രം!

* * *
നമ്മൾ ഇരുട്ടിൽ നിന്നും ഓടി മാറിയവർ. ഇരുളിന്റെ അപ്പുറത്തും പകൽ കാഴ്ച തന്നെ ഉണ്ടെന്നു നീ ഒന്ന് ഉറങ്ങിപ്പോയതുകൊണ്ടു മാത്രം കണ്ടവർ; ഒരേ തൂവൽ പക്ഷികൾ!
അവൻ അവളുടെ കൈയിൽ അമർത്തി പിടിച്ചു.
അവൾ ചിരിച്ചുകൊണ്ട് ചോദിച്ചു “നാളത്തെ ഇരുട്ടിൽ നമുക്ക് ഒന്നുകൂടി ഒളിച്ചോടിയാലോ?”
അവൻ കണ്ണിറുക്കിക്കൊണ്ടു പറഞ്ഞു “വാസന്തി പോയിട്ട് ഞാനങ്ങു പോകും!”
അവർ ചിരിച്ചു; കണ്ണുകളിൽ , ഇരുട്ടിന്റെ എത്ര ദൂരത്തിലും ആഴത്തിലും തിളങ്ങുന്ന പൊട്ടു വെളിച്ചവുമായി!

 


pic: Google Free Licensed.

ആമ്പൽപ്പൂ

aambalpoo-selfsnap

എത്രയോ പ്രാവശ്യം ശ്രമിച്ചിരിക്കുന്നു, അപ്പോഴെല്ലാം ശ്രീധരൻ മാഷ് ഇടപെട്ട് പിന്നിലെ ബെഞ്ചിൽ തന്നെ ഇരുത്തും. “പൊക്കമുള്ളവർ പിന്നിലിരുന്നാൽ മതി. പഠിക്കുന്നവർ എവിടെ ഇരുന്നാലും പഠിക്കും, പിന്നല്ല..”

മനുവിന് മാഷിനോട് കലശലായ ദേഷ്യം തോന്നി. അവനു ക്ലാസ്സിൽ ശ്രദ്ധിക്കുവാനേ കഴിഞ്ഞില്ല. ജനലിലൂടെ പുറത്തെ കാഴ്ചകൾ കാണുന്നത് ശീലമായിരുന്നു. കഴിഞ്ഞ ആഴ്ച എന്ത് കഷ്ടപ്പെട്ടിട്ടാ ആ റോസാച്ചെടി ക്ലസ്സിനു മുമ്പിൽ നട്ടു പിടിപ്പിച്ചത്…എന്നിട്ടും ആ നശിച്ച പിള്ളേർ……!

വിള്ളൽ വീണ മതിലിലൂടെ വരിവരിയായി കുശലം പറഞ്ഞു പോകുന്ന കുഞ്ഞുറുമ്പുകൾ…അവനു വല്ലാത്ത രസം തോന്നി. വിരലുകൾ വച്ച് അവൻ അവരെ തടഞ്ഞു! അതിലൊരാൾ അതാ രക്ഷപ്പെടാൻ നോക്കുന്നു! അവൻ, കൈയുടെ മുകളിലൂടെ…..അമ്പട…മനു അവനെ വട്ടം ചുറ്റിപ്പിടിച്ചു!
കാതിൽ കിഴുക്ക് കിട്ടിയപ്പോൾ ക്ലസ്സിലാണെന്നു മനസ്സിലായി!

“അയ്യടാ കൊച്ചു കുഞ്ഞല്ലേ….ഉറുമ്പിനൊപ്പം കളിക്കാൻ ”
ക്ലസ്സിനു മുഴുവൻ വലിയ ചിരിക്കുള്ള വലിയ കോമാളിയായി നിന്നപ്പോൾ, അവൻ അറിയാതെ അവൻ കരഞ്ഞു പോയി! അവൻ ശരിക്കും കുഞ്ഞായിരുന്നല്ലോ!

അവന്റെ ഉള്ളിൽ വെറുപ്പിന്റെ വേലിയേറ്റമായിരുന്നു… മാഷിനോടും…, ഉറക്കെ നിർത്താതെ ചിരിച്ച തങ്കച്ചനോടും, ബിനുവിനോടും പിന്നെ സിന്ധുവിനോടും, ആ പൊക്കമുള്ള അനിതയോടും….അല്ല ചിരിച്ചു രസിച്ച എല്ലാവരോടും!

അവനു അപ്പു മാഷിനോടും വല്ലാത്ത വെറുപ്പ് തോന്നി…
മനുവിന്റെ മനസ്സിന് താളം കണ്ടെത്താൻ ആയില്ല!

അവസാന പീരിയഡിൽ സാർ വന്നില്ല. ഡെസ്കിന്റെ തണുപ്പിൽ കിടക്കാൻ തുടങ്ങുമ്പോൾ , തങ്കച്ചൻ പിന്നേം വന്നു…”എടാ തോമ്മാ മാറെടാ, ഡെസ്‌കീന്നു! നമുക്ക് സൈക്കിൾ ബോൾ കളിക്കണം! മാറെടാ…”
തങ്കച്ചൻ മനുവിനെ വലിച്ചു ഡെസ്‌കീന്നു മാറ്റി…
അവനു വല്ലാത്ത ദേഷ്യം വന്നു. അതുവരെ പുകഞ്ഞിരുന്ന അവന്റെ ദേഷ്യം കോമ്പസിലേക്കു പകർന്നപ്പോൾ , തങ്കച്ചന്റെ നിലവിളി!

ഹെഡ്മാസ്റ്റർ വല്ലാത്ത ദേഷ്യത്തിൽ എന്തൊക്കെയോ പറഞ്ഞു! “….നായയുടെ വാൽ എത്ര നാൾ കുഴലിൽ ഇട്ടാലും….ഇവനൊക്കെ നല്ല പെടയാണ് വേണ്ടത്….” – അങ്ങനെ പറഞ്ഞു ശരിക്കും പെരുമാറി!..

വീട്ടിലേക്കു നടക്കുമ്പോൾ കുഞ്ഞുമോൾ എന്തൊക്കെയോ ചോദിച്ചു കൊണ്ടിരുന്നു.
ഒന്നും അവൻ കേട്ടില്ല…ഒന്നും പറഞ്ഞില്ല. അവനു വല്ലാതെ വേദനിക്കുന്നുണ്ടായിരുന്നു…

പറന്നു പറന്നു ചിന്തകൾ പോയപ്പോഴും ആമ്പൽപ്പൂ അവനെ തിരിച്ചു വിളിച്ചു! ഓ, കുഞ്ഞുമോൾക്കെന്നുമുള്ള ആമ്പൽപ്പൂ….?! അവൻ പെട്ടെന്ന് നിന്നു. പിന്നെ തിരിച്ചോടി. കുഞ്ഞുമോളുടെ ഉച്ചത്തിലുള്ള വിളികൾ അവൻ കേട്ടില്ല.

മനുവേട്ടന് എന്താ പറ്റിയത്? കുഞ്ഞുമോൾക്കു വേവലാതിയായി. അവൾ പൊട്ടിയ സ്ലേറ്റിൽ ഒരു ചെറിയ പൂ വരച്ചുകൊണ്ടു വഴിയരികിലെ മാവിന്റെ ചോട്ടിൽ ഇരുന്നു. മനുവേട്ടൻ വരും.
സ്ലേറ്റിലെ പൂവിൽ വെള്ളം വീണപ്പോൾ ….കൈ നിറയെ ആമ്പൽപ്പൂക്കളുമായി മനുവേട്ടൻ!

വയൽ വരമ്പിലൂടെ നടക്കുമ്പോഴും അവൻ ഒന്നും മിണ്ടിയില്ല. അവൾക്കു വല്ലാത്ത ഒരു വിഷമം തോന്നി..കണ്ണുകൾ നിറഞ്ഞു…
അവൾ വിഷമം സഹിക്കാതെ ഇടയ്ക്ക് ചോദിച്ചു കൊണ്ടിരുന്നു…. “മനുവേട്ടനെന്താ മോളോട് മിണ്ടാത്തേ…മോൾ ഒന്നും ചെയ്തില്ലല്ലോ….എന്താ മിണ്ടാത്തേ….മിണ്ടു….” അവന്റെ കൈയിൽ പിടിച്ചു അവൾ വിഷമം തീർക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു…എന്നിട്ടും…!
ഒടുവിൽ സഹികെട്ടു അവൾ പറഞ്ഞു…”ഞാൻ വരണില്ല…ഇങ്ങനെ ഞാൻ വരണില്ല…!”

അപ്പോഴാണ് മനു അവളുടെ കരഞ്ഞു കലങ്ങിയ കണ്ണുകളും , കണ്ണീർ പടർന്ന കവിളുകളും കണ്ടത്. അവൻ ഞെട്ടിപ്പോയി…ഓ…പാവം! അവൻ അവളുടെ കൈ പിടിച്ചു…കുഞ്ഞുമോൾ പിന്നെ കരഞ്ഞില്ല.

സ്കൂൾ വരാന്തയിൽ അടിപിടി ഇല്ലാത്ത ദിവസങ്ങൾ ഇല്ല!

മനു അന്ന് മുന്നിൽ ഇരിക്കാൻ ശ്രമിച്ചില്ല. അവൻ ഒതുങ്ങിക്കൂടുകയായിരുന്നു. ചങ്ങാതിമാരൊക്കെ അവനെ പിരിഞ്ഞു. ഡെസ്കിന്റെ മാറിൽ അവൻ ഒരു അന്തേവാസിയായി.
അപ്പു മാഷ് അവനെ ഇപ്പൊ സന്യാസി എന്നാ വിളിക്കാറ്. മനുവിന്റെ ഉള്ളിൽ അപ്പു മാഷിന്റെ രൂപം കൂടുതൽ വികൃതമായി.
അറിയാത്ത ചോദ്യങ്ങളുടെ ഒരു പ്രളയമായിരുന്നു ശ്രീധരൻ മാഷിന്റെ വക. പിന്നെ കൂട്ടചിരികളും! അവനു വല്ലാത്ത വിമ്മിഷ്ടം തോന്നി. പലപ്പോഴും ശ്വാസം മുട്ടുന്നപോലെ. പലവട്ടി ആ ഡെസ്കിൽ ആഞ്ഞാഞ്ഞു കുത്തി..എന്നിട്ടും….!

ഇതൊക്കെ വിട്ട് എങ്ങോട്ടേലും ഓടിപ്പോയാലോ….പക്ഷെ ‘അമ്മ ? എല്ലാ ദിവസവും ആ പാവം ഏറ്റു വാങ്ങുന്ന പീഡനങ്ങളൊക്കെ ഞാനെന്ന ഭാവി സ്വപ്നം കണ്ടാണ്. ദൈവമേ, ഈ ചുറ്റുപാടുകളിൽ എന്നെ ഞാൻ എങ്ങനെ…..?!
അവൻ അവനിൽ വന്നും പോയും ഇരുന്നു!

മനു കുളത്തിലേക്ക് കല്ലുകൾ ആഞ്ഞു എറിഞ്ഞുകൊണ്ടിരുന്നു.
“ചെറുക്കാനെന്താ പിരാന്താ..?”
നാണിത്തള്ള കുളിക്കാൻ വന്നു. പ്രാക്ക് തുടങ്ങി!
ഇനി ഇവിടെ ഇരുന്നാൽ ….
മനു അവിടെ നിന്നു ഓടി!

ഇന്ന് കുഞ്ഞുമോളേ കണ്ടില്ലല്ലോ…സ്കൂളില്ലേൽ ഒന്നുകിൽ മീനുവിന്റെ വീട്ടിൽ അല്ലേൽ മാവിൻ ചോട്ടിൽ. അവൻ ഉള്ളതിൽ ചന്തമുള്ള ഒരു ആമ്പൽപൂ പറിച്ചുകൊണ്ട് നടന്നു….

അന്തിയുടെ ചോപ്പ് മാനത്ത്; ഞാനെന്തേ ഇങ്ങനെ; എന്തിനാ എല്ലാവരേം; എന്തിനാ അമ്മയെ;കുഞ്ഞു മോളെ..; അവന്റെ മനസ്സിലേക്ക് കടിയനുറുമ്പുകൾ കൂട്ടത്തോടെ ഓടിക്കയറി! അവനു ശ്വാസം മുട്ടി.

അതാ കുഞ്ഞുമോൾ, അച്ഛനൊപ്പം.
“എന്താ തല്ലുകൊള്ളീ കൈയിൽ ഒടിഞ്ഞ പൂവൊക്കെ ആയിട്ട്…? ഇന്ന് ആരുടെ മെക്കിട്ട് കേറാനാ…”
ചന്ദ്രൻ മാമന്റെ പരിഹാസം.
കട്ടുറുമ്പുകൾ അവനെ കൂട്ടം കൂടി കടിച്ചു.
ചന്തമുള്ള ആമ്പൽപൂ കുഞ്ഞുമോൾ വാങ്ങിയോ?! അതോ അതവന്റെ മുഖത്തേക്ക് പതിച്ചോ…!!?
തലപൊട്ടി ചോരയിൽ കിടക്കുന്ന ചന്ദ്രൻ മാമൻ; അലറിക്കരയുന്ന കുഞ്ഞുമോൾ…

അവൻ ഓടി.
ഉള്ളിലെ കട്ടുറുമ്പുകൾക്കു രക്ഷയില്ല!
നാളിത്തള്ളയുടെ പ്രാക്‌ കേൾക്കാതെ കുളത്തിലേക്ക് എടുത്തു ചാടി.
കുളത്തിന്റെ ആഴങ്ങളിൽ ആമ്പൽപ്പൂവിന്റെ വേരുകൾ അവനെ ചുറ്റി സ്നേഹിക്കുന്നുണ്ടായിരുന്നു.
ഉള്ളിലെ കട്ടുറുമ്പുകൾക്കു രക്ഷയില്ല!

*** *** ****
കുളത്തിന്റെ നടുവിൽ ഒരു ചന്തമുള്ള ആമ്പൽപൂ!!
കുഞ്ഞുമോൾക്ക് വേണമെന്ന് തോന്നിയെങ്കിലും ഭർത്താവിനോട് പറഞ്ഞില്ല.
“ആമ്പൽപൂ കുളത്തിൽ നിൽക്കുന്നത് കാണാൻ എന്ത് രസമാ അല്ലെ ചേട്ടാ…”
വർഷങ്ങൾ പഴക്കമുള്ള ഒരു പഴയ കാറ്റ്! ആകാശത്തിലെ പഴയ ബിംബങ്ങൾ കുളത്തിന്റെ മാറിൽ!
“നമുക്ക് പോകാം”
അവൾ ഭർത്താവിനെ കാക്കാതെ തിരിച്ചു കാറിലേക്ക് നടന്നു!


Originally Written in 1995 (29.09.1995, 5PM). Just added few lines at the end.

Photo: self


വെറ്റയും പാക്കും അമ്മയും ഞാൻ അച്ഛനും !!

VettayumPaakumAmmayumNjanAchanum

വഴിയോരത്തുള്ള വീട്. വളരെ സൗകര്യം. അങ്ങനെയൊക്കെ ചിന്തിച്ച കാലത്തു വച്ച സ്വപ്‌നവീട്‌.
ഇന്ന് കാത്തിരുന്ന വികസനം വന്നപ്പോൾ പൊടിയും പുകയും പിന്നെ വാഹനഗാനങ്ങളും.

ഇതാ ഇന്നിപ്പോൾ വികസനം റോഡ് പണിയുടെ രൂപത്തിലാണ് വന്നത് ; ഗേറ്റ് തുറക്കാനും പറ്റില്ല പുറത്തേക്കു പോകാനും പറ്റില്ല!
അവധിയായതു കൊള്ളാം. എങ്ങും പോകാനില്ല….ഭാര്യ എങ്ങും പോകാനും പറയില്ല!

വെറ്റയും പാക്കും ഇപ്പോൾ ഇറങ്ങും വേനലവധി ആഘോഷിക്കാൻ. അവന്മാരെവിടെ?
ഉറങ്ങുമ്പോൾ രണ്ടിനേം കാണാൻ എന്തു പാവങ്ങളാ ….

ഇന്നിനി പുറകിലെ വീട്ടിലെ മതില് ചാടിയാലേ വെറ്റക്കും പാക്കിനും കളിസ്ഥലത്തേക്കു പോകാൻ പറ്റൂ….!

പത്രത്തിലെ ഈണവും താളവും ഉള്ള ഗാനങ്ങളും, തകർപ്പൻ ആക്ഷൻ രംഗങ്ങളും , ഒപ്പം കഥകളിലെ ട്വിസ്റ്റും അങ്ങോളം ഇങ്ങോളം തുന്നിച്ചേർത്ത മസാലയും ഒക്കെ വയറ്റിൽ നൃത്തം ചവിട്ടാൻ തുടങ്ങിയിരിക്കുന്നു! പോയേക്കാം!

“എടാ , പതുക്കെ പോണേ …..പാക്കിനെ പൊന്നു പോലെ നോക്കണേ….”
അവളുടെ വാവിട്ട വിളി കേട്ടാണ് ചാടിയിറങ്ങി വന്നത്! ബാക്കി പിന്നെ പോകാം! ഇവന്മാർ ഇത്ര വേഗം റെഡി ആയോ!!!?? (അതോ ഞാൻ അത്രേം നേരം അവിടെ…..ഹേയ് …അത് പോട്ടെ….)

“പാക്കിനെ പാക്ക് പോലെ നോക്കിയാ പോരേ ? എങ്ങനെ പൊന്നു പോലെ….” മൂത്തവൻ വെറ്റ അവന്റെ നർമ്മരസം തുടങ്ങുംമുമ്പേ ഇടപെട്ടു!
“ടാ , നീ അവനേം വിളിച്ചോണ്ട് പോയേ , നിന്ന് തമാശ പറയാതെ…”

“രണ്ടും കൂടി കൈയും പിടിച്ചു പോകുന്നത് കാണാൻ നല്ല രസമുണ്ട്!” അവൾ അടുത്ത് നിന്ന് പയ്യെ പറഞ്ഞു.

“വെറ്റെ , മതില് സൂക്ഷിച്ചു കേറണേ …..മോനെ പതുക്കെ കേറ്റണം കേട്ടോ…” അവൾക്കു സമാധാനം വരുന്നില്ല.
“എടീ അവരെ പേടിപ്പിച്ചു തള്ളിയിടല്ലേ ….അവര് പോയിട്ട് വരും.”
എനിക്ക് അവരതൊക്കെ ചെയ്യണം ചെയ്തു പഠിക്കണം , വല്ലപ്പോഴും വീഴണം …അങ്ങനെ അല്ലെ വളരേണ്ടത്….നമ്മൾ പണ്ട് വളർന്നത്!!!

“അയ്യോ , കാലു കേറ്റാൻ പറ്റുന്നില്ലേ….” പാക്കിന് മതില് കേറാൻ പറ്റാതെ വിളിക്കാൻ തുടങ്ങി….
“എടാ മറ്റേ കാലു അവിടെ ചവിട്ടി , മറ്റേ കാലു മോളിൽ വയ്ക്കു….” ഞാൻ ഇവിടെ നിന്ന് അടവുകൾ വിളിച്ചു പറഞ്ഞു.
എനിക്ക് അവരതൊക്കെ ചെയ്യണം ചെയ്തു പഠിക്കണം , വല്ലപ്പോഴും വീഴണം …അങ്ങനെ അല്ലെ വളരേണ്ടത്….നമ്മൾ പണ്ട് വളർന്നത്!!!

ഞാൻ അവരുടെ വളരുന്ന കഴിവുകൾ നോക്കി നിന്നു . ഞാൻ അച്ഛനാണ്!
പെട്ടെന്ന് എന്നേം തള്ളി മാറ്റി അവൾ ഓടിപ്പാഞ്ഞു . പാക്കിനെ പയ്യെ എടുത്തു അപ്പുറത്താക്കി. “പിള്ളേരേ… സൂക്ഷിച്ചു പോണേ ….ടാ, എന്റെ കുഞ്ഞിനെ നോക്കിക്കോണേ ….” അവൾ പിന്നേം വിളിച്ചു പറഞ്ഞു. അവൾ അമ്മയാണ്!
വെറ്റയും പാക്കും അവൾ പറഞ്ഞത് ശരിക്ക് കേട്ടോ ആവോ ….! അവർ കുട്ടികളാണ്!
കുറേ ശരികളുടെ അകവും പുറവുമായി വെറ്റയും പാക്കും അമ്മയും ഞാൻ അച്ഛനും !!

ഹോ എന്തൊരു പുക !!! റോഡ് സൈഡിൽ വീട് വേണ്ടാ വേണ്ടാ എന്ന് പലവട്ടം പറഞ്ഞതാ…..അപ്പോൾ അന്ന് അവളോട് ഞാൻ പറഞ്ഞു പെൺ ബുദ്ധി പിൻ ബുദ്ധി ആണെന്ന്!
മിണ്ടാതെ വാതിൽ അടച്ചു , ജനാലകളും! ഇന്ന് എങ്ങും പോകാനില്ല….അവൾ എങ്ങും പോകാനും പറയില്ല!


 

തെരുവ്

Street

“നിന്റെ കൂട്ടുകെട്ടാണ് നിന്നെ ഇങ്ങനെയൊക്കെ ആക്കിയെടുത്ത്, നിന്നെക്കൊണ്ട് ഇതൊക്കെ പറയിപ്പിക്കുന്നത്….ആ തെരുവിലെ തെണ്ടിപ്പിള്ളേരുടെ കൂടെ നടക്കുന്നകാലത്തോളം നീ നന്നാവില്ല….”

അന്ന് യാത്ര പറഞ്ഞിറങ്ങിയതാണ്. തെരുവിലേക്കല്ല. ദൂരേക്ക്.

അച്ഛനെയും അമ്മയെയും തോൽപ്പിക്കാനാവില്ലായിരുന്നു. ഇവിടെ ഈ ദൂരേക്ക് വന്നത് ആ തെരുവിനെ എന്നിൽ നിന്ന് അകറ്റാനായിരുന്നു.

ഇന്ന് ഞാൻ നന്നായിരിക്കുന്നു. സൗകര്യങ്ങളുടെ ഇടയിൽ നന്മ ആസ്വദിക്കുന്നു. അച്ഛനും അമ്മയും സന്തോഷമായിരുന്നു. പക്ഷെ, ഇതിനിടയിൽ ജീവിതം …?

അവിടെ തെരുവിൽ ഒരു കൊച്ചു കടമുറി വാടകക്ക് എടുത്തു. അവിടെ തെണ്ടിപ്പിള്ളേർക്കു ഇന്ന് ഒരു കൊച്ചു പീടികയുണ്ട്. അവരും കുറച്ചു നന്മ ആസ്വദിക്കുന്നു…ഒപ്പം ഒരുപാട് സ്നേഹവും!

ദൂരെ ഇവിടെ ഞാനും!


pic: google freelicensed.

തിരയും തീരവും.

beach-couple-sitting

തിര തീരത്തോട് : “ഞാൻ വരും, തിരിച്ചു വരും. വരാതിരിക്കാൻ എനിക്ക് കഴിയില്ല.”
തീരം : “ഞാൻ ഇവിടെ തന്നെ ഉണ്ടാവും. എവിടേക്കും പോകാൻ എനിക്കാവില്ല!”
എഴുപതുകഴിഞ്ഞ അച്ഛനും അമ്മയും ശാന്തമായ തിരകളെയും നോക്കി ഇരുന്നു; മകൻ കടലിന്റെയും തീരത്തിന്റെയും പിന്നെ ഭാര്യയുടെയും ചിത്രങ്ങളെടുക്കുന്ന തിരക്കിലും!


pic : google free licensed.

നനവ്

tears

അവന്റെകണ്ണുകളിൽ അവൾക്കു കാണാമായിരുന്നു…അവളെ തന്നെ!

അവൻ എഴുതി തുടങ്ങി.
എത്രയോ പ്രണയ കഥകൾ ഞാൻ ഇങ്ങനെ തന്നെ തുടങ്ങിയിരിക്കുന്നു.
ഒടുവിൽ ഒക്കെ പഴഞ്ചൻ എന്ന് കൂട്ടുകാർ പറയും മുമ്പേ ഒക്കെ കീറി കളഞ്ഞു.
ഇന്ന് അവളും പറഞ്ഞു നീ ഒരു പഴഞ്ചനാണെന്നു!
ശരിക്കും പഴഞ്ചനാല്ലാത്ത ഒരു കഥയാണ് മുന്നിലുള്ളത്.

അവൻ എഴുതി തുടങ്ങി.

അവളുടെ കണ്ണുകളിൽ അവൻ നോക്കി. സ്നേഹത്തിന്റെ ഒരു തിളക്കം…പിന്നെ ഏതോ കോണിൽ നിസ്സഹായതയുടെ…?
അവന്റെ കണ്ണുകളിൽ നോക്കാതെ അവൾ പറഞ്ഞു “നീ ഒരു പഴഞ്ചനാണ്. നമുക്ക് ഇനി….”
ബാക്കി ഒന്നും കേൾക്കാതെ അവൻ അവളുടെ കണ്ണുകളിൽ ഒന്ന് കൂടി നോക്കി…
അവിടെ ഒരു നനവ് മാത്രം!

ആ പഴഞ്ചൻ കഥയും അവൻ കീറി ചവറ്റുകൂട്ടയിലേക്ക് ഇട്ടു. ആരും ഒരു പഴഞ്ചൻ കഥയുടെ പരാതി പറയാതിരിക്കട്ടെ!


pic : google freelicensed.

മഴയും മണ്ണും…

മഴ വരും മുമ്പ്, മണ്ണ്: അഗ്നിപുകയുന്ന ഉള്ളിൽ കുളിരാണ് നീ! ഇൗ വിണ്ടുകീറിയ ചുണ്ടുകളിൽ ഒരിറ്റു നനവിനായി…..

മഴയുടെ മനസ്സലിഞ്ഞു. എത്രയും വേഗം, എത്രയും കൂടുതൽ…ഇനി മണ്ണ് കരയാൻ പാടില്ല!

മഴ ആർത്തു പെയ്തു…

പേമാരിയിൽ മണ്ണ്: ഒടുവിൽ എന്റെ വിണ്ടുകീറിയ ചുണ്ടുകൾ അടർന്നകന്നിരിക്കുന്നൂ. എന്റെ ഉറച്ച ശരീരം പാളികളായി ഇളകിയോടുന്നു…ഇനി വയ്യ! നീ തിരിച്ചറിവിലേക്ക് മടങ്ങി പോകുക!

നീ നിന്നെ അറിയുന്നില്ല, എന്നെയും!

മഴ: ഞാൻ മടങ്ങുന്നു. ഇനിയും എനിക്ക്‌ തിരിച്ചു വരാതിരിക്കാൻ കഴിയില്ല എന്ന സത്യം ഞാൻ അറിയുന്നു…നീയോ?!


Pic: shot at Home Kerala

Click for English version “Rain and Earth..” here